ഡൽഹി:‘ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിനേക്കാൾ വലിയ രോഗം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിലാണ്’ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഈ വിവാദ പരാമർശം നടത്തി അധികകാലമായില്ല. ദിവസങ്ങൾ മാത്രം പിന്നിട്ടുകഴിഞ്ഞപ്പോൾ അതേ അഫ്രീദി തന്നെ ഈ മഹാമാരിയുടെ പിടിയിലായി. ശനിയാഴ്ച ട്വിറ്ററിലെ പോസ്റ്റിൽ അഫ്രീദി തന്നെയാണ് തന്റെ രോഗവിവരം പുറംലോകത്തെ അറിയിച്ചത്.
ലോക്ഡൗൺ കാലത്ത് പാക്ക് അധീന കശ്മീരിൽവച്ചാണ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അധിക്ഷേപിച്ച് ഷാഹിദ് അഫ്രീദി വിവാദം സൃഷ്ടിച്ചത്. ‘ഇന്നിതാ ഞാന്‍ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദർശിക്കണമെന്ന് ദീർഘനാളായി ആഗ്രഹിക്കുന്നതാണ്. ഈ ലോകമിന്ന് ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. എന്നാൽ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്.
പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ മാത്രം വിന്യസിച്ചത്.’ – അഫ്രീദി പറഞ്ഞതിങ്ങനെ. ഇന്ത്യയിലെ കശ്മീരികളും പാക്കിസ്ഥാൻ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്നും അഫ്രീദി അവകാശപ്പെട്ടിരുന്നു.
പാക്ക് അധീന കശ്മീരിൽ അഫ്രീദി നടത്തിയ ഇന്ത്യാവിരുദ്ധ പ്രസ്താവനയിൽ പ്രതിസന്ധിയിലായത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങുമാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ പാക്കിസ്ഥാനിൽ സാധാരണക്കാർക്കു സഹായമെത്തിക്കുന്നതിനായി സജീവ പ്രവർത്തനങ്ങളിലായിരുന്നു അഫ്രീദിയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനും. ഈ പ്രവർത്തനങ്ങൾക്ക് സഹായം പ്രഖ്യാപിച്ചും സഹായിക്കാൻ മറ്റുള്ളവരെ ആഹ്വാനം ചെയ്തും രംഗത്തെത്തിയതാണ് യുവരാജിനും ഹർഭജനും വിനയായത്