പ്രായത്തിന്‍റെ പക്വത കുറവും കുടുംബത്തിലെ പ്രാരാബ്ധങ്ങളുമായിരിക്കാം ഷെയ്ന്‍ നിഗത്തിന്‍റെ പ്രശ്നമെന്നും അത് ക്ഷമിക്കേണ്ടത് മുതിര്‍ന്നവര്‍ തന്നെയാണെന്നും നടന്‍ ഷൈൻ ടോം ചാക്കോ. വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ഷൈൻ ടോം.
' ഷെയ്നിന്റെ പ്രായമാണ് അയാൾ ഇത്രയധികം പ്രതികരിക്കാൻ കാരണമെന്നാണ് എനിക്ക് തോന്നുന്നത്. 22 വയസുപോലുമായിട്ടുണ്ടോ അവന് എന്ന് സംശയമാണ്. പക്വത എത്താത്തതിന്റെ പ്രശ്നങ്ങളാണ്. അത് മനസ്സിലാക്കേണ്ടത് മുതിർന്നവരാണ്. ഇത് ക്രിയേറ്റിവ് ആയി ജോലി ചെയ്യേണ്ട മേഖലയാണ്.
ചിലപ്പോൾ മാനസികമായി പല പ്രശ്നങ്ങളും അവന് ഉണ്ടായിട്ടുണ്ടാകാം. ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും അവനാണ് ഉള്ളത്. അമ്മയ്ക്കും പെങ്ങന്മാർക്കും അവൻ മാത്രമാണ് ഉള്ളത്. അത്തരം പ്രശ്നങ്ങളെല്ലാം അവനുണ്ട്.
അങ്ങനെ വരുമ്പോൾ ചിലപ്പോൾ മറ്റുള്ളവർ പ്രതീക്ഷിക്കുന്ന പെരുമാറ്റം അവനിൽ നിന്ന് ഉണ്ടായിട്ടുണ്ടാകില്ല. നിർമാതാവ് ജോബി സറും ഷെയ്നും തമ്മിൽ അച്ഛനും മകനും തമ്മിലുള്ളപോലെ തലമുറ വ്യത്യാസം ഉണ്ട്. അപ്പോൾ കുറച്ചൊക്കെ ക്ഷമിക്കേണ്ടത് മുതിർന്നവരാണ്.’
പറഞ്ഞുതീർക്കാവുന്ന ചെറിയ പ്രശ്നങ്ങളാണ് പിന്നീട് വലുതായതെന്ന് വ്യക്തമാക്കുകയാണ് ഷൈൻ പറഞ്ഞു. ഷെയ്നൊപ്പം ഷൈൻ ടോമും വെയിലിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ‘ക്രിയാത്മകമായി ജോലി ചെയ്യേണ്ട ഇടമാണ് സിനിമ. ചില വിട്ടുവീഴ്ചകൾ ഇരുഭാഗത്തു നിന്നും വേണമായിരുന്നു. സിനിമയാണ് മുഖ്യമെന്നും’ ഷൈൻ പറയുന്നു.
മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നതുപോലെയല്ല സിനിമ. ഇവിടെ കാഷ്വൽ ലീവോ, ഹാഫ് ഡേ ലീവോ ഒന്നുമില്ല. ശരീരത്തിന് അത്രമാത്രം സുഖമില്ലെങ്കിൽ അവധി കിട്ടുകയുള്ളു. മാനസികമായ പ്രശ്നങ്ങൾ കാരണം അവധിയെടുക്കാൻ പറ്റില്ല.
സെറ്റിൽ വരണം. അഭിനയിക്കണം. ചിലപ്പോൾ അത് സംവിധായകൻ വിചാരിച്ച ഔട്പുട്ട് ലഭിക്കാത്തതിന് കാരണമാകും. ഇവിടെയും അതൊക്കെ തന്നെയാണ് പ്രശ്നം എന്നാണ് തോന്നുന്നത്.
എനിക്ക് തോന്നുന്നത് മലയാള സിനിമയിലെ ഏറ്റവും സഹനശക്തിയുള്ള നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലുമെന്നാണ്. കാരണം സിനിമയിൽ എന്നും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.
മുതിർന്ന താരങ്ങൾ പലതും സഹിച്ച് സിനിമയിൽ നിലനിൽക്കുന്നവരാണ്. തീയിൽ കുരുത്തവര്‍ വെയിലത്ത് വാടില്ല എന്ന് പറയില്ലേ. അവരെ അവർ വളർന്നു വന്ന സാഹചര്യങ്ങൾ അങ്ങനെ ആക്കിയതാണ്. പക്ഷേ ഇന്നത്തെ തലമുറ അങ്ങനെയല്ല.