കോഴിക്കോട്∙ കൂടത്തായി കൊലപാതകക്കേസുകളിൽ മുഖ്യപ്രതി ജോളിയുടെ ഭർത്താവ് രണ്ടാം ഭര്‍ത്താവ് ഷാജുവും കുടുങ്ങിയേക്കും. അന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഷാജുവിനെ സംശയിക്കത്തക്ക വിവരങ്ങള്‍ പോലീസിനു ലഭിക്കുന്നതിനു പിന്നാലെ ഷാജു ആദ്യഭാര്യ സിലിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നെന്ന്‍ വ്യക്തമാക്കി സിലിയുടെ ബന്ധു രംഗത്തെത്തി.
സിലിയെ സ്ത്രീധന൦ കുറഞ്ഞുപോയി എന്ന കാരണം പറഞ്ഞ് ഷാജു നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് ബന്ധു എ.ടി രാജുവിന്‍റെ മൊഴി. സിലിയെ ഷാജു ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്നെന്നും പ്രമുഖ ചാനലില്‍ രാജു വെളിപ്പെടുത്തി.
വിവാഹത്തിനു മുന്‍പുതന്നെ ഷാജുവും ജോളിയുമായി നല്ല അടുപ്പത്തിലായിരുന്നു എന്നത് സംബന്ധിച്ച് പോലീസിനു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സിലി മരിക്കുന്നതിനു മുന്‍പും ഷാജുവും ജോളിയും ഒന്നിച്ചു യാത്ര ചെയ്യാറുണ്ടായിരുന്നു എന്നും പറയപ്പെടുന്നു.
അതിനാല്‍ തന്നെ വിവാഹത്തില്‍ തനിക്ക് താല്‍പര്യം ഇല്ലായിരുന്നെന്നും സിലിയുടെ സഹോദരന്‍ ഉള്‍പ്പെടെ നിര്‍ബന്ധിച്ചതിനാലാണ് വിവാഹം നടന്നതെന്നും മറ്റും ഷാജു പറഞ്ഞ കാര്യങ്ങള്‍ പോലീസ് മുഖവിലക്ക് എടുക്കുന്നില്ല.
ഇന്ന്‍ നടത്തിയ തെളിവെടുപ്പിനിടെ നിർണായക പലവിവരങ്ങളും ജോളി തുറന്നു പറഞ്ഞിരുന്നു. ആദ്യമൂന്ന് കൊലപാതകം നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുത്തത്. ഭര്‍തൃപിതാവിനും ഭര്‍ത്താവ് റോയിക്കും സിലിക്കും സയനൈഡ് നല്‍കിയെന്നുമാണ് മൊഴി. എന്നാല്‍ സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയില്ലെന്നും കുട്ടിക്ക് ഭക്ഷണം നല്‍കിയത് ഷാജുവിന്റെ സഹോദരി ഷീനയെന്നും ജോളി പറഞ്ഞു.
ഭര്‍തൃമാതാവായ അന്നമ്മയെ കീടനാശിനി നല‍്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കി. ജോളിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത് വീട്ടിനുളളിലും പരിസരത്തും രണ്ടുമണിക്കൂറിലേറെ പൊലീസ് അരിച്ചുപെറുക്കി.
തുണിയില്‍ പൊതിഞ്ഞ നിലയില്‍ 47 ഗുളികകളും കീടനാശിനിയുടെ കുപ്പിയുമടക്കം പിടിച്ചെടുത്തു. കൊലപാതകപരമ്പരയില്‍ അഞ്ചുകേസുകള്‍ കൂടി പൊലീസ് റജിസ്റ്റര്‍ ചെയ്തു.