ധാക്ക: ക്രിക്കറ്റ് മത്സരത്തിനിടെ മോശം പെരുമാറ്റത്തിന്റെ പേരിൽ വിവാദത്തിലായി ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ. ധാക്ക പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മുഹമ്മദൻ സ്പോർടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.
മത്സരത്തിനിടെ രണ്ടു തവണയാണ് ഷാക്കിബിന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായത്. ആദ്യം ബാറ്റ് ചെയ്ത ഷാക്കിബിന്റെ ടീം മുഹമ്മദന്‍ സ്‌പോര്‍ടിങ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. അബഹാനി ലിമിറ്റഡ് ബാറ്റിങ് തുടങ്ങിയ ഉടന്‍ തന്നെയായിരുന്നു ആദ്യ സംഭവം.
ബംഗ്ലാദേശ് താരമായ മുഷ്ഫിഖര്‍ റഹീമിനെതിരായ എല്‍.ബി.ഡബ്ല്യു അപ്പീല്‍ അമ്പയര്‍ നിരസിച്ചതോടെ പ്രകോപിതനായ ഷാക്കിബ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ബെയ്ല്‍സ് ചവിട്ടിത്തെറിപ്പിക്കുകയും അമ്പയറോട് കയര്‍ക്കുകയും ചെയ്തു.
പിന്നീട് മത്സരം 5.5 ഓവര്‍ പിന്നിട്ട് നില്‍ക്കേ അബഹാനി മൂന്നിന് 31 റണ്‍സില്‍ നില്‍ക്കേ മഴ കാരണം അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് ഷാക്കിബ് വീണ്ടും മോശം പെരുമാറ്റത്തിന് മുതിര്‍ന്നത്. ഇത്തവണ അമ്പയറോട് കയര്‍ത്ത താരം വിക്കറ്റുകള്‍ വലിച്ചൂരി എറിയുകയായിരുന്നു. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Shakib.Al.Hasan/posts/344104607068805
സംഭവം വിവാദമായതോടെ ഒടുവില്‍ ഫേസ്ബുക്കിലൂടെ താരം മാപ്പു പറയുകയും ചെയ്തു. അതേസമയം താരത്തിനെതിരെ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്തു നടപടിയാണു സ്വീകരിക്കുകയെന്നു വ്യക്തമായിട്ടില്ല. ധാക്ക പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനമല്ല ഷാക്കിബ് പുറത്തെടുക്കുന്നത്. ആദ്യ ആറു മത്സരങ്ങളിൽ 73 റൺസ് മാത്രമാണു താരത്തിനു നേടാനായത്. ശ്രീലങ്കയ്ക്കെതിരെ കഴിഞ്ഞ മാസം നടന്ന ഏകദിന പരമ്പരയിലും ഷാക്കിബിന്റെ പ്രകടനം മോശമായിരുന്നു.