കൊച്ചി : കൊച്ചിയില്‍ യുവനടിയെ അടക്കം നിരവധി പേരെ തട്ടിപ്പിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍. കേസില്‍ ഒരു സ്ത്രീയടക്കം നാല് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ്. ഇടുക്കിക്കാരിയായ യുവതി തട്ടിപ്പ് ആസൂത്രണം ചെയ്തതിൽ പ്രധാനിയാണെന്നാണ് പൊലീസ് കണ്ടെത്തൽ.
പാലക്കാട് യുവതികളെ പൂട്ടിയിട്ട കേസിലും മുഖ്യ പങ്ക് ഇവരുടേതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികളെ പാലക്കാടേയ്ക്ക് വിളിച്ച് വരുത്തിയത് ഇടുക്കി സ്വദേശിനിയാണ്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചുവെന്ന വാർത്ത പുറത്തുവരുന്നത് ജൂൺ 24നാണ്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.