കൊച്ചി: തന്നെ വിവാഹത്തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികരണവുമായി യുവനടി ഷംന കാസിം രംഗത്ത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവർ പ്രഫഷനൽ തട്ടിപ്പുകാരെന്ന് ഷംന പറഞ്ഞു. നടന്നത് വലിയ തട്ടിപ്പാണെന്ന് മനസ്സിലായത് വളരെ വൈകി.
മറ്റൊരാളുടെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് വിവാഹം ആലോചിച്ചത്. ഫോണിൽ വിളിച്ചവരല്ല പെണ്ണു കാണാൻ വീട്ടിൽ വന്നത്. പ്രതികളെ കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നു. സുരക്ഷ കണക്കിലെടുത്താണ് പരാതി നൽകിയതെന്നും ഷംന പറഞ്ഞു.
ടിനി ടോമിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും എന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും ഷംന പറഞ്ഞു. ഷാജി പട്ടക്കര എന്ന പ്രൊഡക്ടഷൻ കണ്‍ട്രോളറാണ് ഫോൺ നമ്പർ കൈമാറിയത്. എന്നോട് ചോദിച്ചിട്ടല്ല ഫോൺ നമ്പർ കൈമാറിയത്. ഒരു പെൺകുട്ടിയുടെ നമ്പർ കൈമാറുമ്പോൾ അവരുടെ അനുവാദം ചോദിക്കേണ്ടതാണ്.
ഇനിയൊരു പെൺകുട്ടിയും ഇത്തരത്തിൽ ഒരു തട്ടിപ്പിന് ഇരയാകരുത്. അതുകൊണ്ടാണ് പരാതി നൽകി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. സംഭവം അറിഞ്ഞപ്പോൾ സിനിമാ മേഖലയിൽ നിന്ന് താരങ്ങളും സംഘടനാ പ്രവർത്തകരും വിളിച്ചിരുന്നു. വലിയ പിന്തുണ തന്നെയാണ് അവർ നൽകിയതെന്നും ഷംന പറഞ്ഞു.