ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ പ്രതിപക്ഷ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ചൊവ്വാഴ്ചയാണ് യോഗം. പവാറിന്റെയും തൃണമൂലില്‍ ചേര്‍ന്ന മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെയും പേരിലാണ് യോഗത്തിലേക്കുള്ള ക്ഷണക്കത്ത് നല്‍കിയിരിക്കുന്നത്.
2024 പൊതുതിരഞ്ഞെടുപ്പിനൊപ്പം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനുള്ള തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ചൊവ്വാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തിലേക്ക് 15 പാര്‍ട്ടികളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.
ഫറൂഖ് അബ്ദുള്ള, യശ്വന്ത് സിന്‍ഹ, പവന്‍ വര്‍മ, സജ്ഞയ് സിങ്, എപി സിങ്, ഡി രാജ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തേക്കും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കാര്യങ്ങളും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയാകുമെന്നും രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒന്നിപ്പിക്കാനാണ് ശരദ് പവര്‍ ശ്രമിക്കുന്നതെന്നും എന്‍സിപി നേതാവ് നവാബ് മാലിക് വ്യക്തമാക്കി.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രശാന്തും പവാറും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഡൽഹിയിലെ പവാറിന്റെ വസതിയിലായിരുന്നു ഇപ്പോഴത്തെ കൂടിക്കാഴ്ച. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തെ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ മൂന്നാം മുന്നണി എന്നതിലേക്ക് എത്താനുള്ള എൻസിപി നീക്കങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.