ന്യൂഡൽഹി: പ്രധാനമന്ത്രിയെ വധിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടിരുന്നതായുള്ള വെളിപ്പെടുത്തൽ ആളുകളുടെ സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രമാണെന്ന് എൻസിപി നേതാവ് ശരത് പവാറും. ഭീഷണിക്കത്ത് ലഭിച്ചതായാണ് സർക്കാർ പറയുന്നത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോൾ കത്തിൽ അത്തരം പരാമർശങ്ങളൊന്നും ഇല്ലാന്നാണ് പറഞ്ഞത്. ആളുകളുടെ സഹതാപം പിടിച്ചുപറ്റാൻ കത്ത് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭീമ-കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് മുംബൈ, നാഗ്പുർ, ഡൽഹി എന്നിവിടങ്ങളിൽനിന്ന് ദളിത് ആക്ടിവിസ്റ്റുകളായ സുധീർ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റൗത്ത്, ഷോമ സെൻ, റോണ വിൽസൺ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മാവോയിസ്റ്റ് ബന്ധമുള്ള ഒരാളുടെ വസതി യിൽനിന്ന് ഭീഷണി കത്ത് ലഭിച്ചെന്നാണ് പോലസ് പറയുന്നത്. പ്രതികളെ കോടതിയിലെത്തിച്ചപ്പോഴാണു പ്രധാനമന്ത്രിക്കെതിരേയുള്ള ഭീഷണിയെക്കുറിച്ചും പോലീസ് വിശദീകരിച്ചത്. എൽടിടിഇ തീവ്രവാദികൾ രാജീവ് ഗാന്ധിയെ വധിച്ചമാതൃകയിൽ റോഡ്ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനാണ് മാവോയിസ്റ്റുകളുടെ പദ്ധതിയെന്നാണ് കത്തിൽ പറയുന്നത്.
ആരാണ് ഭീമ-കൊറേഗാവ് സംഘർഷം സൃഷ്ടിച്ചതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ സംഘർഷവുമായി ബന്ധമില്ലാത്ത ആളുകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് അധികാര ദുരുപയോഗമാണെന്നും ശരത് പവാർ പറഞ്ഞു