മാന്നാർ: ചിത്രരചനയിൽ റെക്കോർഡുകൾ സ്ഥാപിച്ച് കൊണ്ട് ചെന്നിത്തല കാരാഴ്മ കൊച്ചു കളീക്കൽ (ശ്രീവിഹാറിൽ) ശശികുമാറിന്റെയും ബിന്ദുവിന്റെയും ഇളയ മകനായ ശരൺ ശശികുമാർ വരച്ച ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്റ്റെൻസിൽ ഛായാചിത്രം ദുബായിൽ നിന്നും ഡൽഹിയിലേക്ക് പറന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി സിഐഎസ്എഫ് യൂണിഫോം ധരിച്ച് അഭിവാദ്യം അര്‍പ്പിക്കുന്ന സ്റ്റെന്‍സില്‍ ഛായാ ചിത്രമാണ് 14 കാരനായ ശരണ്‍ ശശികുമാര്‍ എന്ന വിദ്യാര്‍ത്ഥി വരച്ചത്. ചിത്രത്തിന് 90 സെന്റിമീറ്റര്‍ നീളവും 60 സെന്റിമീറ്റര്‍ വീതിയുമുണ്ട്. ആറ് കളര്‍ ഷേഡുകള്‍ ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രം വരയ്ക്കാന്‍ ആറുമണിക്കൂറാണ് എടുത്തത്.
ഹൃസ്വസന്ദർശനാർത്ഥം ദുബായിയിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വശമാണ് ശരണ്‍ ഈ ഛായാ ചിത്രം നരേന്ദ്ര മോദിക്കായി സമർപ്പിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പമെത്തി ശരണ്‍ ഛായാ ചിത്രം കൈമാറുന്നതിന്റെ ചിത്രം വി. മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു.
ഇന്ത്യന്‍ ബുക്സ് ഓഫ് റെക്കോഡ്, ഏഷ്യന്‍ ബുക്സ് ഓഫ് റെക്കോഡ് എന്നീ നേട്ടങ്ങളും ശരണ്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായാ ചിത്രം നിമിഷനേരം കൊണ്ട് വരച്ചതിനാണ് റെക്കോഡ്.
ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശരണ്‍
രാജ്യസഭാ എം.പിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിയുടെ ഛായാ ചിത്രവും വരച്ച് നൽകിയിരുന്നു. അദ്ദേഹത്തിൽ നിന്നും അഭിനനന്ദനക്കത്ത് ശരണിനെ തേടിയെത്തുകയുണ്ടായി.
കോവിഡ് കാലയളവിൽ അഞ്ച് മാസം കൊണ്ട് ഈ ലിറ്റിൽ മാസ്റ്റർ യുഎഇയിലെ ഭരണാധികാരികൾ ഉള്‍പ്പെടെ 92 പേരുടെ ഛായാചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരെ കൂടാതെ പല പ്രശസ്തരുടെയും ചിത്രങ്ങൾ ശരണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആറു വയസു മുതൽ കുത്തിയോട്ട ചുവടുകൾ തുടങ്ങിയ ശരൺ ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാസമിതി ദുബായിലെ കുത്തിയോട്ട ആശാൻ സുരേഷ് കുമാർ, ഓണാട്ടുകരയിലെ കുത്തിയോട്ട കുലപതി വിജയ രാഘവ കുറുപ്പ് എന്നിവരിൽ നിന്നുമാണ് ചുവടുകൾ സ്വായത്തമാക്കിയത്.
ചിത്രകലയോടൊപ്പം തബലയിലും കീബോർഡിലും പ്രാവിണ്യം തെളിയിച്ച് വരുന്ന ശരണിന് ദുബായ് എക്സൽ സർവീസസിൽ ജനറൽ മാനേജരായ പിതാവ് ശശികുമാറും മാതാവ് ബിന്ദുവും അൽ നബൂദ ഗ്രൂപ് കമ്പനിയിൽ ഫെസിലിറ്റി എഞ്ചിനീയറായ മൂത്ത സഹോദരൻ ശരത് ശശികുമാറും പ്രോൽസാഹനമേകി ഒപ്പം തന്നെയുണ്ട്.