ഛത്തീസ് ഗഡ് : സമ്പത്തിന്റെ കൃത്യമായ കണക്ക് അദ്ദേഹത്തിനുപോലുമറിയില്ല. 1000 കോടിക്ക് മുകളിൽ വരുമെന്നാണ് അനുമാനം. ഒരു കോടിയിൽപ്പുറത്തു വിലവരുന്ന അഞ്ചു കാറുകളും, 22 ബോറുള്ള ഒരു റൈഫിളും, 22 ബോറുകളുള്ള ഒരു പിസ്റ്റളും, 12 ബോറുള്ള ഒരു തോക്കും അദ്ദേഹത്തിനുണ്ട്. വിശേഷ അവസരങ്ങളിൽ സ്വന്തം ആനപ്പുറത്താണ് സവാരി.
ഛത്തീസ് ഗഡ് സംസ്ഥാനത്തെ സർഗുജ മേഖലയിലെ രാജവംശത്തിന്റെ ഇപ്പോഴത്തെ അവകാശിയും ഛത്തീസ് ഗഡ് നിയമസഭയിൽ പ്രതിപക്ഷ നേതാവുമായിരുന്ന തിഭുവനേശ്വർ ശരൺ സിംഗ് ദേവ് ആണ് ആ അതിസമ്പന്നനായ നേതാവ്. കോണ്‍ഗ്രസിന്‍റെ പ്രധാന നേതാക്കളില്‍ ഒരാള്‍. അദ്ദേഹത്തെ ജനങ്ങൾ ഇപ്പോഴും 'രാജാസാഹേബ്' അഥവാ 'ഹുക്കും' ( ഉത്തരവ്) എന്നാണ് വിളിക്കുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും ടി.എസ് .ബാബ എന്നാണു വിളിക്കുക.
ദസറ ഉത്സവസമയത്ത് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ ഇപ്പോഴും പഴയരാജകീയ പ്രൗഢിയിൽ ആനപ്പുറത്താണ് അദ്ദേഹം എത്തുന്നത്. സർഗുജ, അംബികാപൂർ, ബിഷ്‌റാംപൂർ, മാനേന്ദ്രഗഡ്, ബിർസിങ് പൂർ തുടങ്ങിയ മേഖലകളിലെ ഒട്ടുമിക്ക പ്രോപ്പർട്ടികളും ഇന്നും അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേതുമാണ്.
ഉത്തരേന്ത്യയിൽ ഇപ്പോഴും പഴയ രാജകുടുംബങ്ങളുടെ രാജയോഗത്തിനു വലിയ മങ്ങലൊന്നുമേറ്റിട്ടില്ല. അവരിൽ പലരും രാഷ്ട്രീയത്തിലും അതികായന്മാരാണ്. രാജകുടുംബത്തെ ദൈവതുല്യരായാണ് ഇന്നും അവിടങ്ങളിലെ ഗ്രാമീണർ കാണുന്നത്.
രാഷ്ട്രരായത്തിൽ വന്ന രാജകുടുംബാംഗങ്ങളിൽ സിന്ധ്യ കുടുംബം ( മാധവറാവു സിന്ധ്യ, ജ്യോതിരാദിത്യ സിന്ധ്യ, വിജയരാജേ സിന്ധ്യ, വസുന്ധര രാജി സിന്ധ്യ ) അർജുൻ സിംഗ്, ദിഗ്‌വിജയ് സിംഗ്, ദിലീപ് സിംഗ് ജൂദേവ്, ജിതേന്ദ്ര സിംഗ്, മഹാരാജ് ഹനുമന്ത സിംഗ്, ചന്ദ്രേഷ് കുമാരി ഖടോച് തുടങ്ങിയവർ അവരിൽ പ്രമുഖരാണ്.
ഇലക്ഷൻ വാച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ARD ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സിംഗ് ദേവിന്റെ പക്കൽ 500 കോടിക്കുമധികമുള്ള പ്രോപ്പർട്ടി ഉണ്ടത്രേ. എന്നാൽ സിംഗ് ദേവ് പറയുന്നത് തന്റെ പ്രോപ്പർട്ടിയുടെ വ്യക്തവും കൃത്യവുമായ കണക്കുകൾ തന്റെ പക്കൽപ്പോലുമില്ലെന്നാണ്.
അംബികാപ്പൂർ നിയമസഭാ മണ്ഡത്തിൽനിന്ന് ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥിയായ അദ്ദേഹം ഉജ്വല ഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത്. തൊട്ടടുത്ത എതിരാളിയായിരുന്ന ബിജെപി യുടെ അനുരാഗ് സിംഗ് ദേവിനെക്കാൾ 40000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജാസാഹിബ് സിംഗ് ദേവ് വിജയിച്ചത്. ഛത്തീസ് ഗഡ് മുഖ്യമന്ത്രിസ്ഥാനത്തിനായി അദ്ദേഹവും ശക്തമായി ഇപ്പോൾ രംഗത്തുണ്ട്.