കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഷെരീഫിന്റെ കുടുംബം. ഷംനാ കാസിമിന്റെ വീട്ടിൽ പെണ്ണുകാണാൻ പോയില്ലെന്ന് ഷെരീഫിന്റെ മാതാവ് പറഞ്ഞു.
ഷെരീഫിന്റെ ഭാര്യാസഹോദരി ഭർത്താവും മറ്റൊരു പ്രതിയുമായ റഫീഖും പോയിട്ടില്ല. റഫീഖിന്റെ കാറിന്റെ ഡ്രൈവറായിരുന്നു ഷരീഫ്. തട്ടിപ്പിന്റെ സൂത്രധാരൻ റഫീഖാണെന്നും കുടുംബം പറയുന്നു. മകന്റെ പേരിൽ നേരത്തെ കേസുകൾ ഉണ്ടായിരുന്നെന്നും മാതാവ് പറഞ്ഞു.
അതേസമയം നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ ഉൾപ്പെടെ എറണാകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി ഷരീഫ് പിടിയിലായി. പ്രതി പിടിയിലായത് പാലക്കാട് വച്ചെന്ന് ഡിസിപി ജി പൂങ്കുഴലി പറഞ്ഞു. ഭീഷണി മൂലം പരാതിയിൽ നിന്ന് പിൻമാറേണ്ട നിലയിലാണെന്ന് പരാതിക്കാരിയായ ആലപ്പുഴയിലെ മോഡലും ആരോപിച്ചു.
കേസ് അട്ടിമറിക്കപ്പെടുകയാണെന്നും ഒരാളെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം കൊണ്ട് പോകുന്നതെന്നും പരാതിക്കാരിയായ ആലപ്പുഴയിലെ മോഡൽ പറഞ്ഞു. ഭീഷണി മൂലം പരാതിയിൽ നിന്നും പിൻമാറേണ്ട അവസ്ഥയാണെന്നും മോഡൽ പറഞ്ഞു.