ഷാർജ ∙ ഹോട്ടൽ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചു 30,000 ദിർഹം വാങ്ങി കള്ളക്കേസിൽ കുടുക്കിയതിനെ തുടർന്ന് ഷാര്‍ജയില്‍ ദുരിതത്തിലായിരുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശിനി പ്രവാസി യുവതി ജമീലക്ക് ഒടുവില്‍ മോചനം.
രണ്ടു വർഷം മുമ്പാണ് പാലക്കാട് സ്വദേശി തന്റെ ഉടമസ്ഥതയിലുള്ള അജ്മാനിലെ ഒരു കഫ്റ്റീരിയയിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചു 30,000 ദിർഹം കൈപ്പറ്റിയത്. എന്നാല്‍ പണം കിട്ടിയതോടെ ഇയാളുടെ മട്ടു മാറി. സര്‍വ്വ സമ്പാദ്യവും ആഭരണങ്ങൾ വിറ്റുകിട്ടിയ പണവുമാണ് ജമീല നല്‍കിയത്.
എന്നാല്‍ കഫ്റ്റീരിയ ഉടമ ജമീല അറിയാതെ കട മറ്റൊരാൾക്ക് ലീസിനു കൊടുത്തു. താൻ പണം തിരിച്ചു ചോദിച്ചപ്പോൾ ഇവരെ അജ്‌മാൻ കോടതിയിൽ വിശ്വാസ വഞ്ചന നടത്തി എന്ന കള്ളക്കേസിൽ കുടുക്കി. മധ്യസ്ഥന്മാർ മുഖേന പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നുവെന്ന് ജമീല പറയുന്നു.
ഇതിനിടെ കെഎംസിസി ഭാരവാഹികളായ ഇബ്രാഹിം എളേറ്റിൽ, അഷ്‌റഫ് തങ്ങൾ, റാഫി താമരശ്ശേരി, സാമൂഹിക പ്രവര്‌ത്തകൻ സലാം പാപ്പിനിശ്ശേരി എന്നിവർ മുഖേന നിയമ സഹായം തേടി കേസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. നിയമക്കുരുക്കുകൾ തീർത്ത് നാടണയുന്നതിന്റെ സന്തോഷത്തിലാണ് ജമീല ഇപ്പോൾ. ഇവർക്ക് നാട്ടിലേയ്ക്ക് പോകാനുള്ള വിമാന ടിക്കറ്റും അനുബന്ധ സാമ്പത്തിക സഹായവും ഇവർ നൽകി.
ജമീല നാട്ടിലേയ്ക്ക് മടങ്ങി. 24 വർഷം മുമ്പാണ് ജമീല ജോലി ആവശ്യാർഥം യുഎയിൽ എത്തിയത്. തുടർന്ന് ഒരു സ്വദേശി വീട്ടിൽ ജോലിക്കാരിയായി. ഹൃദ്രോഗിയായ ഭർത്താവിന്റെ ചികിത്സാ ചെലവിനും കുടുംബത്തെ പോറ്റാനും വേണ്ടിയാണ് താൻ വന്നതെന്ന് ജമീല പറയുന്നത് .