ഡൽഹി: സ്വകാര്യ ബില്‍ നിലനില്‍ക്കണമെങ്കില്‍ ശബരിമല ആചാര സംരക്ഷണത്തിന് ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. ഒരുകാരണവശാലും ബിജെപിക്ക് കേരളത്തിൽ ഇടപെടാൻ അവസരം നൽകില്ല, തരൂർ വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് ശബരിമലയിൽ ആചാരരീതികൾ സംരക്ഷിക്കണമെന്ന ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കുന്നത്. എൻ.കെ. പ്രേമചന്ദ്രന്റെ ബിൽ 21ന് പരിഗണിക്കുന്നവയിൽ ഒന്നാമത്തേതായിട്ടാണ് ഉൾപ്പെടുത്തിയത്. ഈ ലോക്സഭയിൽ അവതരണാനുമതി ലഭിച്ച പ്രഥമ സ്വകാര്യ ബില്ലാണിത്.
സെപ്റ്റംബർ 28ന് ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് കഴിഞ്ഞ സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്.