ന്യൂഡൽഹി∙ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് 2012ൽ തന്നെ സ്ഥാനം ഒഴിയാൽ ഷീല ദീക്ഷിത് തീരുമാനിച്ചിരുന്നതാണെന്നും എന്നാല്‍ ‘നിർഭയ’ സംഭവമാണു രാജിയിൽ നിന്നു പിന്തിരിപ്പിച്ചതെന്നും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിദ് . ആരോഗ്യകാരണങ്ങളാലായിരുന്നു ഡൽഹി മുഖ്യമന്ത്രി പദവിയിൽ നിന്നു മാറി നിൽക്കാൻ തീരുമാനിച്ചത്.
2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കു പകരം കോൺഗ്രസിനെ നയിക്കാൻ ഒരാളെ കണ്ടെത്തുന്നതിന് പാർട്ടിക്കു സമയം നൽകുന്നതിനു കൂടിയായിരുന്നു ഒരു വർഷം മുൻപു തന്നെ രാജിക്കു ശ്രമിച്ചത്. ശ്വാസംമുട്ടൽ ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ കലശലായിരുന്നു .
ഡിസംബറില്‍ രാജി തീരുമാനം ഹൈക്കമാൻഡിനെ അറിയിക്കാനായിരുന്നു തീരുമാനം. എന്നാൽ ഓടിക്കൊണ്ടിരുന്ന ബസിൽ ഡിസംബർ 16ന് പെൺകുട്ടി അതിക്രൂരമായി മാനഭംഗം ചെയ്തു കൊല്ലപ്പെട്ട ‘നിർഭയ’ സംഭവമാണു രാജിയിൽ നിന്നു ഷീലയെ പിന്തിരിപ്പിച്ചത്.
തന്റെ ഓർമക്കുറിപ്പുകളിലാണ് ആ സമയത്തു രാജി വച്ചിരുന്നെങ്കിൽ അതു ‘യുദ്ധഭൂമി’യിൽ നിന്നുള്ള ഒളിച്ചോട്ടമായി വിലയിരുത്തപ്പെട്ടേനേയെന്നു മുൻ മുഖ്യമന്ത്രി കുറിച്ചിരിക്കുന്നത്.
‘നേരത്തേത്തന്നെ ഞാൻ രാജിവയ്ക്കാൻ തീരുമാനിച്ചതാണ്. ‘നിർഭയ’ സംഭവത്തിനു ശേഷം കുടുംബവും രാജി തീരുമാനവുമായി മുന്നോട്ടു പോകാൻ നിർബന്ധിച്ചു. എന്നാൽ അതൊരു ഒളിച്ചോട്ടം പോലെയാണെനിക്കു തോന്നിയത്’– ‘സിറ്റിസൺ ഡൽഹി: മൈ ടൈംസ്, മൈ ലൈഫ്’ എന്ന പുസ്തകത്തിൽ ദീക്ഷിത് വിവരിക്കുന്നു.