തന്റെ കാലത്ത് ഇന്നത്തേത് പോലെ സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് നടി ഷീല. ആരും തന്നെ സിനിമയില്‍ ശല്യം ചെയ്തിട്ടില്ലെന്നും, ബഹുമാനമില്ലായ്മകള്‍ അനുഭവിച്ചിട്ടില്ലെന്നും ഷീല പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷീല മനസു തുറന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡ് ലഭിച്ചതിന്‍റെ നിറവില്‍ നില്‍ക്കവെയാണ് ഷീലയുടെ വാക്കുകള്‍.
സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണം. ഇത്തരക്കാരെ സാധരണ രീതിയില്‍ നേരിട്ടാല്‍ പോര, അക്രമികളെ കല്ലെറിയാനുള്ള അധികാരം സ്ത്രീകൾക്ക് നൽകണം. ഇത്തരക്കാരുടെ നെറ്റിയിൽ അവർ ചെയ്‌ത തെറ്റ് ടാറ്റൂ ചെയ്‌ത് ഒട്ടിക്കണം. കേരളത്തിൽ താമസമായിരുന്നെങ്കില്‍ വിമെൻ ഇൻ സിനിമാ കളക്‌ടീവിൽ അംഗമായിരുന്നേനെയെന്നും ഷീല പറയുന്നു.
ഇന്ന് മീ ടൂ വിവാദങ്ങള്‍ ഉണ്ടാകാന്‍ കാരണം ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങളാണെന്നാണ് ഷീല പറയുന്നത്. ഇന്നത്തെ ഭക്ഷണരീതി പുരുഷനെ 90ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുകയാണെന്നും ഷീല പറയുന്നു. നേരത്തെ ഇരുപതാം വയസിലൊക്കെയാണ് ആളുകള്‍ പ്രണയിക്കാന്‍ തുടങ്ങിയിരുന്നത്. എന്നാല്‍ ഇന്ന് ഭക്ഷണരീതിയിലെ മാറ്റങ്ങള്‍ മൂലം ചെറിയ കുട്ടികള്‍പോലും പ്രണയത്തില്‍ പെടുന്ന സാഹചര്യമാണ്.
താന്‍ സിനിമയില്‍ നായികയായ കാലഘട്ടത്തില്‍ ചിത്രീകരണം നടന്നിരുന്നത് പലപ്പോഴും നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നു. ഇത് മനസമാധാനത്തോടെ ഇരിക്കാന്‍ സഹായകമായി. അഭിനയിക്കാന്‍ പ്രത്യേക കഴിവ് വേണ്ട, ഒരു നല്ല എഡിറ്റര്‍ക്ക് സിനിമയെ മനോഹരമായ കാഴ്ച്ചാനുഭവമാക്കി മാറ്റാന്‍ സാധിക്കുമെന്നും ഷീല പറയുന്നു.