ചെന്നൈ: തൂത്തുക്കുടിയിലെ വിവാദമായ സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണ ഫാക്ടറി അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. പതിമൂന്നു പേരുടെ മരണത്തിനിടയാക്കിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് പ്ലാന്റ് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് പ്ലാന്റ് പൂട്ടി മുദ്രവയ്ക്കാൻ സർക്കാർ നിർദേശം നൽകി.
പൊതുജനങ്ങളുടെ വികാരം മാനിച്ചാണ് നടപടിയെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം പറഞ്ഞു. പ്ലാന്റ് പൂർണമായും അടച്ചുപൂട്ടണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. അവരുടെ ആവശ്യം അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തൂത്തുക്കുടിയിൽ വ്യാപക പ്രതിഷേധം നടന്നത്. പോലീസ് വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതിനെ തുടർന്ന് പോലീസ് വെടിവയ്പിൽ പ്രതിഷേധിച്ചു ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ തമിഴ്നാട്ടിൽ ബന്ദ് നടത്തി.