ഓതറ: നിരാലംബർക്ക് എപ്പോഴും ആശ്രയിക്കുവാൻ സാധിക്കുന്ന വ്യക്തിയാണ് തിരുവല്ല ഓതറ തോട്ടത്തിൽ വീട്ടിൽ സിബി സാം. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലേക്ക് ഓതറ ഡിവിഷനിൽ നിന്നും ജനവിധി തേടുന്നുണ്ടെങ്കിലും ഏറ്റെടുത്ത ഉത്തരവാദിത്വം കുറ്റമറ്റ നിലയിൽ പൂർത്തിയാക്കുവാൻ അങ്ങേയറ്റം ശ്രമിക്കുന്ന തിരക്കിലും ആണ്.
ലോക്ക് ഡൗൺ കാലഘട്ടങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായ വീഡിയോയിലെ അന്ധനായ തിരുവല്ല തലപ്പാലയിൽ ജോസിൻ്റെ (62) സ്വപ്നഭവനം പൂർത്തിയാക്കി താക്കോൽ ദാനം നടത്തുന്നതിൻ്റെ അവസാന വട്ട ശ്രമത്തിലാണ് സേവനം മുഖമുദ്രയാക്കിയ സിബി സാം തോട്ടത്തിൽ.
ജോസേട്ടൻ്റെ വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ തന്നെയാണ് ചെങ്ങന്നൂർ ആല ചിറമേൽ ജന്മനാ കിടപ്പിലായ ലിബിനും (30) സ്നേഹക്കൂട് ഒരുക്കുന്ന പ്രവർത്തിക്ക് തിരുവോണ നാളിൽ തുടക്കമിട്ടത്.
2018 ലെ മഹാപ്രളയത്തിൽ ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ ആലാ പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന ഇവരുടെ വീട്ടിലേക്ക് എത്തുവാൻ നല്ല വഴിയും ഇല്ല.
വഴി സഞ്ചാരയോഗ്യമാക്കുന്നതിന് ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.പ്രളയത്തിൽ വലിയ ചെമ്പ് പാത്രത്തിൽ കയറ്റിയാണ് ലിബിനെ രക്ഷാപ്രവർത്തകർ ദുരിതാശ്വാസ കേന്ദ്രത്തിലെത്തിച്ച് ജീവൻ രക്ഷപെടുത്തിയത്.
ഓട്ടോ ഡ്രൈവറായ ബാബുവിൻ്റെ തുച്ഛമായ വരുമാനം കൊണ്ട് 2 മുറിയുള്ള ഒരു വീടിൻ്റെ നിർമ്മാണം തുടങ്ങിയെങ്കിലും അത് പാതി വഴിയിലായിരുന്നു.
കാരുണ്യത്തിൻ്റെ ഉറവ വറ്റാത്ത മനുഷ്യ സ്നേഹികളുടെ സഹകരണത്തോടെയാണ് ലിബിന് പ്രളയത്തെ അതിജീവിക്കാൻ നിലവിലുള്ള വീടിനോട് ചേർന്ന് ശുചിമുറിയോട് കൂടിയുള്ള മുറിയും സൗകര്യവും സൗഹൃദ വേദി ഒരുക്കുന്നത്. കോടുകുളഞ്ഞി അമൃത ബിൽഡേഴ്സിനാണ് നിർമ്മാണ ചുമതല.
പ്രളയകാലത്തും ലോക്ക് ഡൗൺ കാലഘട്ടത്തിലും സൗഹൃദ വേദി സംഘടിപ്പിച്ച നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ രാഷ്ടീയ വേർതിരിവുകൾ ഇല്ലാതെ അർഹരെ കണ്ടെത്തി സഹായിക്കുന്നതിലും ശുദ്ധജലക്ഷാമം നേരിട്ട പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനും സിബി സാം തോട്ടത്തിൽ മുൻപന്തിയിൽ തന്നെയായിരുന്നു.
അതുകൊണ്ട് തന്നെ എല്ലാവർക്കും പൊതു സമ്മതൻ കൂടിയാണ് നാട്ടുകാരുടെ 'സഖാവ് സിബിച്ചൻ' ആയ സിബി സാം തോട്ടത്തിൽ.
ജനകീയനായി എന്നും ജനങ്ങളോടൊപ്പം നില്ക്കാൻ തന്നെ ആഗ്രഹിക്കുന്ന ഇദ്ദേഹത്തിന് താങ്ങും തണലുമായി ഭാര്യ ബിനി സിബിയും കരുത്ത് പകരുവാൻ ഉറ്റ മിത്രങ്ങളും കൂടെയുണ്ട്.