Advertisment

മദ്യ ഉപഭോക്താക്കൾക്കു മാന്യമായി മദ്യം വാങ്ങാൻ അവസരം ഒരുക്കാൻ ഇടപെടലുമായി സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്: ബിവറേജുകളുടെ രൂപം മാറ്റാൻ ആറിനം നിർദേശങ്ങളുമായി സിക്കിയുടെ നിവേദനം സോഷ്യൽ മീഡിയയിൽ വൈറൽ; കുടിപ്പിച്ചു കിടത്താനല്ല, മദ്യത്തിന്റെ ആസക്തി ഒഴിവാക്കാനുള്ള ഇടപെടൽ!!

New Update

കോട്ടയം: കേരളത്തിന്റെ മദ്യപാന ആസക്തിയും മദ്യപാന ശീലവും മാറ്റാൻ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് മുന്നോട്ടു വച്ച നിർദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകളുടെ രൂപം മാറ്റണമെന്നും മദ്യപാന ശീലത്തിലും ആസക്തിയിലും മാറ്റം വരുത്താൻ സാധിക്കുന്ന ആറിന നിർദേശങ്ങളുമായാണ് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും സംസ്ഥാന സർക്കാരിനും നൽകിയ നിർദേശങ്ങളാണ് സിക്കി ഇവരുടെ ഫെയ്‌സ്ബുക്കിൽ പങ്കു വച്ചത്. ഇതാണ് ഇപ്പോൾ മദ്യ ഉപഭോക്താക്കൾ ഏറ്റെടുത്തിരിക്കുന്നത്.

Advertisment

publive-image

കൊറോണയുടെ ഭാഗമായുള്ള ലോക്ക് ഡൗണിനെ തുടർന്നു സംസ്ഥാനത്ത് സമസ്ത മേഖലകളിലും സ്തംഭനാവസ്ഥയാണ്. മദ്യവിൽപ്പനയിൽ നിന്നുള്ള വരുമാനവും നിലച്ചിരിക്കുകയണെന്ന് സിക്കി പറയുന്നു. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും തങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മദ്യവിൽപ്പന പുനരാരംഭിക്കുകയും ചെയ്തിട്ടുമുണ്ട്.

സംസ്ഥാനത്ത് നിയന്ത്രണ വിധേയമായി വരുന്ന കൊറോണ വൈറസ് ബാധയുടെ ഭീഷണി പൂർണമായും ഒഴിവാക്കിയ ശേഷം ബാറുകളും ബിവറേജുകളും തുറക്കാനാണ് സർക്കാർ പദ്ധതിയെന്നാണ് പൊതുവിൽ വിലയിരുത്തുന്നത് .

എന്നാൽ, രോഗ ബാധ ഒഴിവാക്കി മദ്യം വിൽക്കുന്നതിനും, സംസ്ഥാന സർക്കാരിനു വരുമാനം കണ്ടെത്തുന്നതിനും നിലവിലുള്ള സാഹചര്യത്തിൽ ബുദ്ധിമുട്ട് നേരിടുന്നതിനാൽ താഴെപ്പറയുന്ന നിർദേശങ്ങളാണ് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് മുന്നോട്ടു വയ്ക്കുന്നത്.

ഇത് മദ്യക്കച്ചടം തുടങ്ങാനോ, മദ്യഷാപ്പുകൾ തുറക്കാനോ ഉള്ള അപേക്ഷയല്ലന്നും മറിച്ച്, സർക്കാർ ഏതെങ്കിലും രീതിയിൽ ലോക്ക് ഡൗണിനു ശേഷം മദ്യവിൽപ്പന തുടങ്ങാൻ തീരുമാനിച്ചാൽ, മദ്യഷോപ്പുകൾക്കു മുന്നിലെ തിരക്ക് ഒഴിവാക്കുന്നതിനും, കൃത്യമായ സാമൂഹിക അകലം പാലിക്കപ്പെടേണ്ടതിനും , ഉപഭോക്താവിന് മാന്യമായ രീതിയിൽ മദ്യം വാങ്ങുന്നതിനുമായി താഴെപ്പറയുന്ന ആറു നിർദേശങ്ങളാണ് താങ്കളുടെ മുന്നിൽ സമർപ്പിക്കുന്നത്. ഈ നിർദേശങ്ങളെല്ലാം സർക്കാർ ഏജൻസികളുടെ നിയന്ത്രണത്തിൽ മാത്രമേ ചെയ്യാവൂ എന്നുമാണ് സിക്കിയുടെ നിവേദനം.

നിലവിൽ സംസ്ഥാനത്ത് മദ്യം വിൽക്കുന്നത് ഒട്ടും വൃത്തിയില്ലാത്ത, ആരോഗ്യകരമല്ലാത്ത, മോശമായ അന്തരീക്ഷത്തിലാണ്. സർക്കാരിന്റെയും ഉപഭോക്താവിന്റെയും നേട്ടത്തിനു വേണ്ടി ഇതിൽ മാറ്റം വരുത്തണം. നിയമപരമായി അനുവദിച്ചിരിക്കുന്ന എന്തു സാധനങ്ങളും പണം നൽകി വാങ്ങുന്ന ആൾ അത് ആരായാലും അയാൾക്കു വൃത്തിയുള്ള അന്തരീക്ഷത്തിൽ നിന്നും ഇത് വാങ്ങാനുള്ള അവകാശമുണ്ട്. ഒരു ഉപഭോക്താവിന് അത് അവൻ ആയാലും അവളായാലും ഇതിനുള്ള സൗകര്യം ഒരുക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വവുമാണെന്ന് സിക്കി പറയുന്നു.

വിവിധ കോടതികളിൽ നിന്നും മന്ത്രിമാരുടെ തലത്തിൽ നിന്നും മദ്യം വാങ്ങുന്നവർക്കു മാന്യമായ അന്തരീക്ഷം ഒരുക്കണമെന്ന നിർദേശം നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്. എന്നിട്ടും, മാന്യമല്ലാത്ത ആരോഗ്യ പരമല്ലാത്ത രീതിയിൽ മദ്യക്കച്ചവടം യാതൊരു മാറ്റവുമില്ലാതെ ഇപ്പോഴും തുടരുന്നു എന്നത് മനുഷ്യാവകാശങ്ങളുടെയും ഉപഭോക്താവിന്റെ അവകാശങ്ങളുടെയും ലംഘനവുമാണ്. ഈ സാഹചര്യത്തിൽ വളരെ മാന്യവും വൃത്തിയുള്ളതുമായ അന്തരീക്ഷത്തിൽ മദ്യം വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടാകണം.

700 രൂപയ്ക്കു മുകളിലുള്ള വൈനും ബിയറും മറ്റു മദ്യങ്ങളും സൂപ്പർമാർക്കറ്റുകളും ഫാർമസികളും , മാളുകളും വഴി നിയന്ത്രിത അളവിൽ വിൽപ്പന നടത്താവുന്നതാണ്. ഇത് വഴി മദ്യശാലകൾക്കു മുന്നിലെ നീണ്ട ക്യൂ നല്ലൊരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും. അച്ചടക്കമില്ലാതെ, സാമൂഹിക അകലം പാലിക്കാതെയാണ് പലരും മദ്യശാലകൾക്കു മുന്നിൽ ക്യൂ നിൽക്കുന്നത്. സൂപ്പർമാർക്കറ്റുകളിൽ ഇത്തരത്തിൽ മദ്യം ലഭ്യമാക്കിയാൽ ഇത് വഴി സാമൂഹിക അകലവും രോഗ വ്യാപന സാധ്യതയും പൂർണമായും ഒഴിവാക്കാൻ സാധിക്കും. മദ്യ വിൽപ്പനശാലകൾ വഴി രോഗം പടരുമെന്ന ഭീതിയും ഇത് വഴി ഒഴിവാക്കാൻ സാധിക്കും. മറ്റു സംസ്ഥാനങ്ങളിലും , വിദേശ രാജ്യങ്ങളിൽ അടക്കം ഈ രീതിയാണ് അനുവർത്തിച്ച് വരുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ മൂന്നു ലിറ്ററാണ് സംസ്ഥാനത്ത് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി. ഇത് വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകണം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ അഞ്ചു ലിറ്റർ മദ്യം വരെ കൈവശം വയ്ക്കാമെന്നു പരിധി ഉയർത്തിയിട്ടുണ്ട്. ഇത്തരത്തിൽ കൂടുതൽ മദ്യം കൈവശം വയ്ക്കാൻ അനുവദിച്ചാൽ ആളുകൾ കൂടുതലായി മദ്യം വാങ്ങാൻ എത്തുന്നത് ഒഴിവാക്കാൻ സാധിക്കും. ബിയറും വൈനും പരിധിയില്ലാതെ വാങ്ങി സൂക്ഷിക്കാം എന്ന നിബന്ധനയും കൊണ്ടു വരണമെന്നും നിർദേശങ്ങളിൽ ഉണ്ട്.

മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഓൺലൈൻ വഴി മദ്യ വിൽപ്പന നടത്തുന്നുണ്ട്. ഈ രീതി കേരളത്തിലും നിയന്ത്രിത അളവിൽ കൊണ്ടു വരാവുന്നതാണ്.

നിലവിലുള്ള വിദേശ മദ്യഷാപ്പുകൾ ഇനി തുറക്കുമ്പോൾ, യുദ്ധകാല അടിസ്ഥാനത്തിൽ ശീതീകരണ സൗകര്യത്തോട് കൂടിയ മിനി ആൾക്കഹോൾ സൂപ്പർമാർക്കറ്റ് ആക്കി മാറ്റണം. ഇത്തരം സൂപ്പർമാർക്കറ്റുകൾ ജില്ലയിൽ ഒരെണ്ണമെങ്കിലും ആരംഭിക്കണമെന്നും നിർദേശിക്കുന്നു.

നിലവിൽ സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകളിൽ നിന്നും വൻ തോതിൽ വിറ്റഴിയുന്നത് ക്വാർട്ടർ അളവിലുള്ള മദ്യക്കുപ്പികളാണ്. ഇത് വാങ്ങുന്നവരിൽ മിക്കവാറും ആളുകൾ മദ്യശാലകൾക്കു സമീപത്തു നിന്നു തന്നെ ഇതുകഴിക്കുകയാണ് പതിവ്. കഴിച്ചതിനു ശേഷം ഈ കുപ്പികൾ റോഡരികിൽ തന്നെ ഉപേക്ഷിക്കുകയും ചെയ്യും.

ഈ പ്ലാസ്റ്റിക്ക് കുപ്പികളും ബോട്ടിലുകളും പ്രകൃതിയ്ക്കു വലിയ ദോഷമാണ് ഉണ്ടാക്കുന്നത്. ഇത് കൂടാതെ ഇത്തരത്തിൽ മദ്യപിക്കുന്നതിൽ ഒരു വലിയ വിഭാഗവും ലഹരിയ്ക്കു അടിമയാകുന്നതും, റോഡരികിൽ തന്നെ കിടന്നുറങ്ങുകയും ചെയ്യുന്നതും പതിവ് കാഴ്ചയാണ്. ഇത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സർക്കാരിനോട് നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.

alcohol liquor drinkd
Advertisment