വേങ്ങര: സിദ്ദീഖ് കാപ്പനെ നിരുപാധികമായി വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് എസ്. ഐ.ഒ സംസ്ഥാന സെക്രട്ടറി ശാഹിൻ സി.എസ് ആവശ്യപ്പെട്ടു. 'ഹാത്റസ്: ഭരണകൂടവേട്ടയെ ചെറുക്കുക' എന്ന തലക്കെട്ടിൽ ഹാത്റസ് സംഭവത്തിൽ പ്രതി ചേർത്ത് യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ട മാധ്യമ പ്രവത്തകൻ സിദ്ദീഖ് കാപ്പനെയും കാമ്പസ് ഫ്രണ്ട് ദേശീയ കാമ്പസ് സെക്രട്ടറി റഊഫ് ശരീഫിനെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഗമത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് കാരക്കുന്ന് മുഖപ്രഭാഷണം നിർവ്വഹിച്ചു. ഫാഷിസത്തിനെതിരെ നിരുപാധികമായ ഐക്യം സാധ്യമാവേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം റഷാദ് വി.പി, ജില്ലാ പ്രസിഡന്റ് ബാസിത് താനൂർ, കാമ്പസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അർശഖ് ശർബാസ് തുടങ്ങിയവർ പ്രതിഷേധ സംഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ബിലാൽ എം. ശരീഫ് സ്വാഗതവും ഹാമിദ് ടി.പി നന്ദിയും പറഞ്ഞു.
പ്രതിഷേധ പ്രകടനത്തിന് ജില്ലാ സമിതിയംഗങ്ങളായ അനീസ് കൊണ്ടോട്ടി, മാലിക് വേങ്ങര, മാജിദ് തിരൂരങ്ങാടി എന്നിവർ നേതൃത്വം നൽകി.