ഡെബ്ള്യൂ.സി.സി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി അമ്മ. അമ്മ എക്സിക്യൂട്ടീവ് അംഗവും സെക്രട്ടറിയുമായ സിദ്ധിഖും ലളിത കലാ അക്കാദമി ചെയര്‍പേഴ്സണും ആയ കെപിഎസി ലളിതയും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത് നടിമാര്‍ക്ക് മറുപടി നല്‍കിയത്.
" മോഹന്‍ലാല്‍ നടിമാരെന്ന് വിളിച്ചെന്ന് വിമര്‍ശിക്കുന്നതായി കണ്ടു. അതിലെന്താണ് തെറ്റ് ഇത്തരം ആരോപണങ്ങള്‍ ബാലിശമാണ്. കഴിഞ്ഞ പത്താം തിയതി ദിലീപ് രാജി കത്ത് എഴുതി നൽകിയിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നാണ് രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനിക്കേണ്ടത്. പുറത്ത് പോയ നാല് നടിമാരേക്കാൾ നാനൂറ് പേരടങ്ങുന്ന സംഘടനയാണ് അമ്മ. സംഘടനയിലെ ഭൂരിപക്ഷവും അത്ര സാന്പത്തിക സുരക്ഷിതത്വം ഇല്ലാതവരാണ്. അവരെ സഹായിക്കാനാണ് അവരുടെ ആവശ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് അമ്മ പ്രവര്‍ത്തിക്കുന്നത്. അതല്ലാതെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരുടെ അവസരം കളയുന്നതല്ല ഞങ്ങളുടെ ജോലി. 26 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടി ഓടികയറിവന്നു ഞാനവളെ രക്ഷിച്ചു എന്നൊക്കെ വാര്‍ത്താസമ്മേളനത്തില്‍ പറയുന്ന കേട്ടു. അതേത് സിനിമയുടെ സെറ്റില്‍ വച്ചാണ് അത് സംഭവിച്ചത് എന്ന് പറയണം. ആരായിരുന്നു സംവിധായകന്‍ ആരായിരുന്നു നിര്‍മ്മാതാവ് അതു പറയണം. ഞങ്ങള്‍ അന്വേഷിക്കാം നടപടിയെടുക്കാം. കേസെടുക്കാന്‍ മുന്നില്‍ നില്‍ക്കാം.
മോഹന്‍ലാലിനെതിരെ എന്തിനാണ് ഇവര്‍ ഇങ്ങനെ ആക്രമിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചിട്ടാണ് മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിന് പോയത്. അത് തടയാന്‍ ഇവര്‍ വ്യാജഒപ്പിട്ട് മെമ്മോറാണ്ടം തയ്യാറാക്കി അയച്ചു. എന്നിട്ട് എങ്ങനെയാണ് മോഹന്‍ലാലിനെ ജനങ്ങള്‍ സ്വീകരിച്ചതെന്ന് നമ്മള്‍ കണ്ടു. മമ്മൂട്ടി എന്ന നടനെതിരെ ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ചതിന്‍റെ പേരില്‍ എത്രയോ പേരുടെ ചീത്തയാണ് ആ നടി കേട്ടത്. ആ തെറി പറയുന്നവരെ മമ്മൂട്ടി തടയണം എന്നാണ് അവര്‍ പറയുന്നത്. അതില്‍ നിന്നും പാഠം പഠിക്കുകയല്ലേ ചെയ്യേണ്ടത്. ആ സംഘടനയുടെ സോഷ്യല്‍മീഡിയ പേജ് കൈകാര്യം ചെയ്യുന്ന സഹോദരി പറഞ്ഞത് തെറിവിളി കാരണം നില്‍ക്കാന്‍ വയ്യെന്നാണ്. ജനങ്ങളുടെ വെറുപ്പ് എത്രത്തോളമാണെന്ന് ഇനിയും തിരിച്ചറിയാന്‍ സാധിക്കാത്തതിന്‍റെ പ്രശ്നമാണ്. ഞാനൊരു പൊതുപരിപാടിയ്ക്ക് പോയാല്‍ ആളുകള്‍ കൂക്കി വിളിക്കുകയും തെറി വിളിക്കുകയും ചെയ്താല്‍ അതിനര്‍ത്ഥം ആ ജനങ്ങള്‍ക്ക് ഞാന്‍ സ്വീകാര്യനല്ലെന്ന് എനിക്ക് മനസ്സിലാവും.
മോഹന്‍ലാലിനേയോ മമ്മൂട്ടിയേയോ ദിലീപിനേയോ ജനങ്ങളുടെ മനസ്സില്‍ നിന്നും പറിച്ചു കളയാന്‍ മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ നടക്കില്ല. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു നടി ക്രൂരമായ ആക്രമണത്തിന് ഇരയായി. തന്നെ അക്രമിച്ചവരെ അവള്‍ തിരിച്ചറിഞ്ഞു. അവരിപ്പോള്‍ ജയിലിലാണ് ആ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി മൂന്ന് മാസം കഴിഞ്ഞ് വിളിച്ചു പറഞ്ഞ പേരാണ് ദിലീപിന്‍റേത്. അതിന്‍റെ പേരില്‍ ദിലീപിനെ റേപ്പിസ്റ്റ് എന്നാണ് ഒരു നടി വിളിച്ചത്. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ് കുറ്റക്കാരന്‍ ആണെന്ന് കോടതി പറഞ്ഞിട്ടില്ല. ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്പോള്‍ മിനിമം മര്യാദ വേണം.
വന്നിരുന്ന് പ്രതികരിച്ചവർ വരേണ്യവർഗമാണ്,മറ്റുള്ളവർ അങ്ങനെ അല്ല.ഉന്നയിക്കുന്ന ആരോപണം അനാവശ്യം നടിമാരെന്ന് വിളിക്കുന്നതിൽ എന്ത് തെറ്റ്. സംഘടനയിൽ പറയേണ്ടത് അവിടെ പറയണം. മറ്റ് സ്ഥലങ്ങളിൽ പോയി സംഘടനയെ അപഹാസ്യരാക്കരുത്. സംഘടനയിൽ നിന്ന് തിരിച്ചെടുക്കണമെങ്കിൽ നടിമാർ വന്ന് മാപ്പ് പറയണം. അമ്മയുടെ കെട്ടുറപ്പീനെ ഇതൊന്നും ബാധിക്കില്ലജനറല്‍ ബോഡി ഉടനെ വിളിച്ചു ചേര്‍ക്കില്ല. ജൂണ്‍ അവസാനം മാത്രമേ അമ്മയുടെ ജനറല്‍ ബോഡി ഇനി ചേരുകയുള്ളൂ. അടിയന്തരമായി ജനറല്‍ ബോഡി ചേരണമെങ്കില്‍ മൂന്നില്‍ ഒന്ന് അംഗങ്ങളും ആ കാര്യം ആവശ്യപ്പെടണം. ദിലീപ് തന്‍റെ അവസരം മുടക്കിയെന്ന് നടിക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യം അവര്‍ തുറന്നു പറയണം. ഇതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമായി തുടരുകയാണ്. ഏത് സംവിധായകനോടാണ് ഏത് നിര്‍മ്മാതാവിനോടാണ് നടിയെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണം.