ഡല്‍ഹി: യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് തടവിലാക്കിയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിദഗ്ദ ചികിത്സയ്ക്കായി ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് മധുര ജില്ലാ ജയിലില്‍ നിന്ന് കാപ്പനെ ഡല്‍ഹിയിലെത്തിച്ചത്. ജയില്‍ സൂപ്രണ്ട് ഷൈലേന്ദ്ര മൈത്രെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എന്തെങ്കിലും അടിയന്തരസാഹചര്യം ഉണ്ടായാല്‍ സഹായത്തിനായി ഒരു ഡെപ്യൂട്ടി ജയിലറേയും മെഡിക്കല്‍ ഓഫിസറേയും കാപ്പനൊപ്പം അയച്ചതായി ഷൈലേന്ദ്ര പറഞ്ഞു. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റിയത്. കോടതി ഉത്തരവ് വന്നതിന് രണ്ട് ദിവസത്തിന് ശേഷമാണ് യുപി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്
കോവിഡ് ബാധിച്ച കാപ്പന്‍ രോഗമുക്തനായെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെന്നും യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ശുചിമുറിയില്‍ വീണ കാപ്പന് പരുക്കുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കാപ്പനെ യുപിയില്‍ നിന്നും പുറത്ത് കൊണ്ടുപോകുന്നതിനെതിരെ സോളിസിറ്റര്‍ ജനറല്‍ ശക്തമായി എതിര്‍ത്തിരുന്നു.
സിദ്ദിഖ് കാപ്പന് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.