സിങ്കപ്പുര്‍: ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈയില്‍ നിന്നും സിംഗപ്പുരിലേക്ക് പോയ സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി. സിങ്കപ്പുരിലെ ചാങ്കി വിമാനത്താവളത്തിലാണ് പരിശോധനയ്ക്കായി വിമാനം ഇറക്കിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും ഭീഷണി വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു. 263 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇന്നലെ രാത്രി ഇന്ത്യൻ സമയം രാത്രി 11.35 നാണ് വിമാനം മുംബൈയില്‍ നിന്ന് പുറപ്പെട്ടത്. വിമാനം ടേക്ക് ഓഫ് ചെയ്ത് അൽപ സമയത്തിനകം വിമാനത്തില്‍ ബോംബുണ്ടെന്ന സന്ദേശം അധികൃതർക്ക് ലഭിച്ചു. ഇതേത്തുടർന്ന ഉടൻ തന്നെ ജാഗ്രതാ നിർദ്ദേശം നൽകി.
ഇന്ന് പ്രാദേശിക സമയം രാവിലെ എട്ടു മണിക്കാണ് വിമാനം ചാങ്കി വിമാനത്താവളത്തില്‍ ഇറക്കിയത്. സിംഗപ്പുര്‍ വ്യോമാതിര്‍ത്തിക്കുള്ളിലെത്തിയപ്പോള്‍ മുതൽ സിംഗപ്പുര്‍ വ്യോമസേന വിമാനത്തിന് അകടമ്പടി സേവിച്ചിരുന്നു.
യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതരായി പുറത്തെത്തിച്ച ശേഷമാണ് പരിശോധനകൾ നടത്തിയത്. എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സന്ദേശം വ്യാജമാകാനാണ് സാധ്യതയെന്നും അധികൃതർ പറഞ്ഞു. എങ്കിലും ഒരു സ്ത്രീയെയും കുട്ടിയെയും വിശദമായ ചോദ്യം ചെയ്യലിനായി തടഞ്ഞുവച്ചിട്ടുണ്ട്.