സിങ്കപ്പൂർ: സിങ്കപ്പൂര്‍ മൃഗശാലയിലേക്ക് പുതിയ ഒരതിഥി എത്തിയിരിക്കുകയാണ്. വെറും ഒരു അതിഥിയല്ല കാട്ടിലെ രാജാവിന്റെ പിന്മുറക്കാരനായ ഒരു സിംഹക്കുട്ടിയാണ് എത്തിയത്. കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് സിംഹക്കുട്ടിയുണ്ടായത്. സിംഹങ്ങളില്‍ സാധാരണയായി കൃത്രിമ ബീജസങ്കലനം കുറവായാണ് കാണുന്നത്. 2018ല്‍ ദക്ഷിണാഫ്രിക്കയിലെ മൃഗശാലയിൽ ഇതിന് മുന്‍പ് ഇത്തരത്തില്‍ രണ്ട് സിംഹക്കുട്ടികള്‍ ജനിച്ചിരുന്നു.
അതിനാല്‍ തന്നെ പുതിയ അഥിതിക്ക് പ്രത്യേകതകള്‍ ഏറെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 40 ശതമാനം സിംഹങ്ങളാണ് ലോകത്തു നിന്നും അപ്രത്യക്ഷമായത്. പൂര്‍ണ വളര്‍ച്ചയിലെത്തിയ 40,000 സിംഹങ്ങള്‍ മാത്രമാണ് ലോകത്ത് ഇപ്പോള്‍ അവശേഷിക്കുന്നതെന്നാണ് കണക്കുകള്‍.
സിങ്കപ്പൂരില്‍ ജനിച്ച സിംഹക്കുഞ്ഞിന് ഡിസ്‌നിയുടെ പ്രശസ്ത അനിമേഷന്‍ സിനിമയായ ലയണ്‍ കിങ്ങിലെ പ്രധാന കഥാപാത്രമായ സിംബയെന്ന പേരാണ് നല്‍കിയിരിക്കുന്നത്. ആഫ്രിക്കന്‍ സിംഹത്തില്‍ നിന്നും സ്വീകരിച്ച ബീജമാണ് നമ്മുടെ സിംബയുടെ ജനനത്തിന് ഉപയോഗിച്ചത്.
ഒക്ടോബറിലാണ് കുഞ്ഞ് സിംബ ജനിച്ചത്. ഇപ്പോള്‍ അമ്മ കൈലയുടേയും മൃഗശാല അധികൃതരുടേയും പരിചരണത്തിലാണ് ഇവന്‍. സിംബയെ ലാളിക്കാന്‍ മത്സരിക്കുകയാണ് മൃഗശാല ജീവനക്കാരിപ്പോള്‍. സിംഹക്കുഞ്ഞിന് കുപ്പിപ്പാല്‍ നല്‍കുന്ന ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്.