Advertisment

പോലീസ് രാജ് പിൻവലിക്കുക, ആരോഗ്യമേഖലയിൽ അടിയന്തിര പാക്കേജ് പ്രഖ്യാപിക്കുക: എസ്‌ഐഒ‌ മലപ്പുറം

New Update

publive-image

Advertisment

മലപ്പുറം: ജില്ലയെ കേന്ദ്രീകരിച്ച് കോവിഡ് വ്യാപനത്തിന്റെ പേരിൽ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കർശനമാക്കുന്നത് ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗങ്ങളിലേക്കും പോലീസ് രാജിലേക്കും നയിക്കുന്നുവെന്ന് എസ്‌.ഐ.ഒ‌ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സംസ്‌ഥാനം മുഴുവൻ കോവിഡ് പ്രതിസന്ധിയിൽ ആയിരിക്കെ മലപ്പുറം ജില്ല ആരോഗ്യമേഖലയിൽ വലിയ തോതിൽ വിവേചനം നേരിടുന്നുണ്ട് എന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ അടിയന്തരമായി സൗകര്യങ്ങളും സേവനങ്ങളും വർധിപ്പിച്ച് പരിഹരിക്കുന്നതിന് പകരം, ജില്ലയിൽ വ്യാപനം ശക്തമാണെന്നും ഭീതിതമായ സാഹചര്യം നിലനിൽക്കുന്നുമുണ്ട് എന്ന തരത്തിൽ മലപ്പുറത്തെ ഭീകരവത്കരിക്കുന്ന ഭരണകൂട സമീപനങ്ങളെ തുറന്നെതിർക്കേണ്ടതുണ്ട്.

ആരോഗ്യ മേഖലയിൽ വിവേചനം നേരിടുന്ന മലപ്പുറം ജില്ലക്കാരെ പോലീസിനെ ഉപയോഗിച്ച് വീട്/റോഡ് പരിശോധനയെല്ലാം നടത്തി എല്ലാം പരിഹരിക്കാം എന്നുകരുതുന്നത് ഭരണകൂടത്തിന്റെ കഴിവുകേടാണ്.

മലപ്പുറത്തെ ജനങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന 'അക്രമാസക്തരാണ്', 'നിയമലംഘകരാണ്' എന്നൊക്കെയുള്ള വംശീയ മുൻവിധികളാണ് ഇത്തരം അമിതാധികാരത്തെ എളുപ്പത്തിൽ സാധൂകരിക്കുന്നത്.

ജനസംഖ്യാനുപാതികമായി ടെസ്റ്റ് നടത്താതെ, ടെസ്റ്റിന്റെ എണ്ണത്തെ ആശ്രയിച്ച് കണക്കാക്കുന്ന ടി.പി.ആർ മാത്രം മാനദണ്ഡമാക്കി ട്രിപ്പിൽ ലോക്‌ഡൗൺ നടപ്പിലാക്കുന്നത് അശാസ്ത്രീയവും ആരോഗ്യ മേഖലയിൽ മലപ്പുറം കാലങ്ങളായി അനുഭവിക്കുന്ന വിവേചനം മറച്ചുപിടിക്കാനുമാണ്.

മലപ്പുറത്തെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ പരിശോധിച്ചാൽ അപര്യാപ്‌തമാണെന്ന് കാണാൻ സാധിക്കും. പ്രത്യേകിച്ചും കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കോവിഡ് ബെഡുകൾ, ഐ.സി.യു, വെന്റിലേറ്റർ സൗകര്യം തുടങ്ങിയ അടിയന്തര ആരോഗ്യ സംവിധാനങ്ങളെല്ലാം കുറവാണെന്ന് സർക്കാർ കണക്കുകൾ ബോധ്യപ്പെടുത്തുന്നു.

ജില്ലയിലെ ആശുപത്രി സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരുടെ കുറവും സർക്കാറിന്റെ പരിഗണനയായി വരാത്തതും ജില്ല നേരിടുന്ന കടുത്ത അനീതിയാണ്. ആയതിനാൽ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ അടിയന്തര ആരോഗ്യ സൗകര്യങ്ങളും സേവനങ്ങളും സംവിധാനങ്ങളും ഉടൻ വർധിപ്പിക്കാനും, ജനസംഖ്യാനുപാതികമായി വാക്‌സിൻ വിതരണം നടത്താനും, കോവിഡ് ടെസ്റ്റ് വർധിപ്പിക്കാനും സർക്കാർ തയ്യാറാവണം.

ആരോഗ്യ മേഖലയിൽ അടിയന്തര പരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നും പോലീസ് രാജ് പിൻവലിച്ച് ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും എസ്.ഐ.ഒ ആവശ്യപ്പെടുന്നു.

എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ബാസിത് താനൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫവാസ് അമ്പാളി, ജോയിന്റെ സെക്രട്ടറിമാരായ വലീദ് വി.കെ, ഹാമിദ് ടി.പി, സഹൽ ബാസ്, ബിലാൽ എം ശരീഫ്, അൻഫാൽ ജാൻ, റിൻഷാദ് പി തുടങ്ങിയവര്‍ സംബന്ധിച്ചു.

malappuram news
Advertisment