തൃശ്ശൂർ: പിണറായി വിജയന്‍റെ വിശ്വസ്തനായ മാഫിയ ഏജന്റാണ് ശിവശങ്കരനെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്.
മുഖ്യമന്ത്രിയുടെ മന:സ്സാക്ഷി സൂക്ഷിപ്പുകാരനായ ശിവശങ്കരനെ സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ, പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി കോർപ്പറേഷൻ പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അധോലോക ഇടപാടുകളാണ് നടക്കുന്നത് എന്ന സത്യത്തെ ഒരിക്കൽ കൂടി അടിവരയിടുന്നതാണ് ശിവശങ്കരന്റെ അറസ്റ്റ്.
സ്വന്തം പോലീസും കോടതിയുമുള്ള പിണറായി വിജയൻ ഭരണ നേതൃത്വത്തിൽ ഇരുന്ന് ഞാനിതൊന്നും അറിഞ്ഞില്ലെന്ന് പറയുന്നത് ആരും വിശ്വസിക്കില്ല. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പിടിച്ചിറക്കി കേരളത്തിലെ ജനങ്ങൾ വിചാരണ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ എം സനൗഫൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ വി പി മൻസൂറലി, ആർ എം മനാഫ്, തൃശ്ശൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ആർ വി ബക്കർ, പി എ ഫഹദ് റഹ്മാൻ, വി എം മുഹമ്മദ് സമാൻ പ്രസംഗിച്ചു.