ചെന്നൈ: ബന്ധുക്കൾ ഉൾപ്പെടെ 16 പേർ ബലാത്സംഗം ചെയ്ത എട്ടുവയസുകാരി പെൺകുട്ടിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ വില്ലുപുരത്താണ് സംഭവം. വ്യാഴാഴ്ചയാണ് പെൺകുട്ടി മരിച്ചത്. കുറച്ച് ദിവസമായി പെൺകുട്ടി വയറുവേദനയെയും പനിയെയും തുടർന്ന് ചികിത്സയിൽ ആയിരുന്നു. പക്ഷേ, സെക്ഷൻ 174 (സംശയാസ്പദമായ സാഹചര്യത്തിൽ മരണം) അനുസരിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി അവളുടെ അമ്മയ്ക്കും മൂത്ത സഹോദരിക്കും രണ്ടാനച്ഛനും രണ്ടാനച്ഛന്‍റെ മകനൊപ്പവും ആയിരുന്നു താമസം. വ്യാഴാഴ്ച രാത്രിയിൽ ബാത്ത് റൂമിലേക്ക് പോയ പെൺകുട്ടി മടങ്ങിവന്നില്ല. തുടർന്ന്, അയൽക്കാരുടെ സഹായത്തോടെ അമ്മ ബാത്ത് റൂമിന്‍റെ കതക് തുറന്ന് നോക്കിയപ്പോൾ കുട്ടിയെ ബോധരഹിതയായ നിലയിൽ കാണുകയായിരുന്നു.
ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. 2017ൽ ആദ്യ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ കുട്ടിയുടെ അമ്മ ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഈ സമയത്ത് തന്‍റെ രണ്ട് പെൺമക്കളെയും ബന്ധുവിന്‍റെ വീട്ടിലാക്കിയിട്ട് ആയിരുന്നു യുവതി പോയത്. ഒരു വർഷത്തിനു ശേഷം മക്കളുടെയടുത്ത് തിരികെയെത്തിയപ്പോളാണ് മക്കൾ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി ഇവർ മനസിലാക്കിയത്.
അതിനുശേഷം, പെൺകുട്ടികളുമായി പുതുച്ചേരിയിലേക്ക് പോയ യുവതി അവിടെ സ്കൂളിൽ കുട്ടികൾക്ക് അഡ്മിഷൻ എടുത്തു. ഒരു ദിവസം സ്കൂളിൽ കുട്ടി തലകറങ്ങി വീണു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
പെൺകുട്ടിയെ കഴിഞ്ഞ രണ്ടു വർഷമായി ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ബലാത്സംഗം ചെയ്തു വരികയായിരുന്നു. ചൈൽഡ് ഹെൽപ് ലൈനിന്‍റെ നിർദ്ദേശത്തെ തുടർന്ന് ദിന്ദിവനത്തുള്ള 16 പേർക്കെതിരെ കുട്ടിയുടെ അമ്മ പരാതി നൽകി. പോക്സോ ആക്ട് അനുസരിച്ച് 16 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.