ആലുവ: ആലുവയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തലയോട്ടി അടക്കമുള്ള അസ്ഥികൾ കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു, ആലുവ ഫയർഫോഴ്സ് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
രാവിലെ കെട്ടിടത്തിൽ ജോലിക്കായെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. തൊഴിലാളികൾ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹ അവശിഷ്ടങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം അടക്കമുള്ള വിവരങ്ങൾ ഫോറൻസിക് പരിശോധനക്ക് ശേഷമേ വ്യക്തമാവുകയുള്ളു.
ആലുവ മാർക്കറ്റ് റോഡിനഭിമുഖമായുള്ള കെട്ടിടം വർഷങ്ങളായി പണി പൂർത്തിയാവാതെ കിടക്കുകയായിരുന്നു. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു മാസം മുൻപ് ആലുവ യു സി കോളേജിന് സമീപമുള്ള പാടത്ത് നിന്നും അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഇത് ആരുടേതാണെന്ന് ഇതുവരേയും കണ്ടെത്താനായിട്ടില്ല