മുസാഫര്‍പൂര്‍: മസ്തിഷ്കജ്വരം ബാധിച്ച് 108 കുട്ടികള്‍ മരിച്ച മുസാഫര്‍പൂര്‍ ശ്രീകൃഷ്ണ മെ‍ഡിക്കല്‍ കോളേജ് പരിസരത്ത് മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം ചെയ്ത അജ്ഞാത മൃതദേഹങ്ങള്‍ ആശുപത്രി വളപ്പില്‍ തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനം.

publive-image

സംഭവം വിവാദമായതോടെ ജില്ലാ മജിസ്ട്രേറ്റ്, ആശുപത്രി അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. അതേ സമയം മുസാഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 149 ആയി.

മസ്തിഷ്കജ്വരം ബാധിച്ച് മുന്നൂറിലേറെ കുട്ടികള്‍ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിൽ ചികില്‍സയില്‍ കഴിയുന്നുണ്ട്. ആശുപത്രിയുടെ അടുത്തുള്ള കാട്ടിലാണ് നൂറുകണക്കിന് മനുഷ്യരുടെ അസ്ഥികൂടം കണ്ടെത്തിയത്. ചില അസ്ഥികൂടങ്ങള്‍ കത്തിച്ച നിലയിലാണ്.

സംഭവം വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗമാണ് അജ്ഞാത മ‍ൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും തുറന്ന സ്ഥലത്ത് ഇത് ഉപേക്ഷിച്ചത് ശരിയല്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

അതേസമയം പോസ്റ്റുമോര്‍ട്ടം ചെയ്ത അജ്ഞാത മൃതദേഹങ്ങള്‍ കാട്ടില്‍ തള്ളിയതാണന്നാണ് ആശുപത്രിയിലെ ജീവനക്കാരന്‍ പറയുന്നത്. മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ ഓരോ ദിവസവും മരിച്ച് വീഴുന്നതിനിടെയാണ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു വീഴ്ചയുണ്ടാവുന്നത്.