കഴക്കൂട്ടം : കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശബരിമല വിഷയം ഉയർത്തി ശോഭ സുരേന്ദ്രന്‍. കഴക്കൂട്ടത്ത് വിശ്വാസി സമൂഹം എന്‍ഡിഎയ്ക്കൊപ്പം നില്‍ക്കുമെന്നായിരുന്നു ശോഭയുടെ പ്രതികരണം.
വിശ്വാസികൾ വിജയിക്കുക എന്നതാണ് പ്രധാനമെന്നും വിജയത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ശോഭ വ്യക്തമാക്കി. നാമജപ അവകാശത്തിന് വേണ്ടി പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപള്ളിക്ക് മുട്ട് മടക്കേണ്ടി വരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ഔദ്യോഗിക വിഭാഗത്തിന്‍റെ തട്ടകത്തിൽ സംസ്ഥാന നേതൃത്വത്തിന്‍റെ എതിർപ്പ് മറികടന്നാണ് കേന്ദ്ര നേതൃത്വം ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.
ശോഭയെ വെട്ടാൻ തുഷാർ വെള്ളാപ്പള്ളിയെ രംഗത്തിറക്കാൻ ആലോചിച്ചെങ്കിലും ഔദ്യോഗിക വിഭാഗത്തിന്‍റെ നീക്കം പാളി. ഒടുവിൽ പ്രധാന മന്ത്രിയുടെ ഓഫീസ് കൂടി ഇടപെട്ടതോടെ കഴക്കൂട്ടത്ത് ശോഭയെ ഉറപ്പിക്കുകയായിരുന്നു.