തൂത്തുക്കുടി: വിമാനത്തിൽ ബിജെപി സർക്കാരിനെതിരേ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയിൽ തമിഴ്നാട്ടിൽ അറസ്റ്റിലായ ഗവേഷക വിദ്യാർഥിനിക്ക് ജാമ്യം. തൂത്തുക്കുടി ജില്ലാ കോടതിയാണു ജാമ്യം അനുവദിച്ചത്. കാനഡയിലെ മോണ്ട്രിയൽ സർവകലാശാലയിലെ വിദ്യാർഥിനിയായ സോഫിയ ലോയിസാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. സംഭവത്തില്‍ ബിജെപിയും സോഫിയയെ റിമാന്‍ഡ് ചെയ്ത കോടതിയും ആകെ നാണംകെട്ട അവസ്ഥയിലായി.
ഡി എം കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സോഫിയയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. സംഭവം ബിജെപിക്കെതിരായ ആയുധമായി പ്രയോഗിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നതിനിടെയാണ് പ്രശ്നത്തില്‍ നിന്നും ബിജെപി തലയൂരാന്‍ ശ്രമിക്കുന്നത് . തമിഴ്നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. അറസ്റ്റിലായ സോഫിയയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വിമാനത്തിലിരുന്ന് സോഫിയ "ബിജെപിയുടെ ഫാസിസ്റ്റ് സർക്കാർ തുലയട്ടെ’ എന്ന് വിളിച്ചുപറഞ്ഞതായി തമിഴിസൈ പറഞ്ഞു. തമിഴിസൈയുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു സോഫിയ ഇരുന്നത്. ഇതേതുടർന്ന് ബിജെപി നേതാവ് തൂത്തുക്കുടിയിലെ പുതുക്കോട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നാലെ തൂത്തുക്കുടി വിമാനത്താവളത്തിൽനിന്നു പോലീസ് സോഫിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സോഫിയ ഭീകരസംഘടനയിലെ അംഗമാണെന്ന് തമിഴിസൈ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. അവർ ഒരു സാധാരണ വ്യക്തിയെ പോലെയായിരുന്നില്ല. ഞാൻ അവരെ ഭയപ്പെടുന്നില്ല. പക്ഷേ, വിമാനത്തിലെ മറ്റു യാത്രക്കാർക്ക് അവർ ശല്യമുണ്ടാക്കി. അതുകൊണ്ടാണു ഞാൻ പ്രതികരിച്ചത്. ഒരു പൊതുസ്ഥലത്തു ജനങ്ങൾക്കു ശബ്ദം ഉണ്ടാക്കാം, പക്ഷേ ഒരു വിമാനത്തിൽ അലറാൻ ആർക്കും അവകാശമില്ല- തമിഴിസൈ മാധ്യമങ്ങളോടു പറഞ്ഞു.
അറസ്റ്റിലായി ഒന്‍പതു മണിക്കൂറിനുശേഷവും പോലീസ് എഫ്ഐആറിന്റെ പകർപ്പ് നൽകിയിട്ടില്ലെന്നും ഏതൊക്കെ വകുപ്പുകളാണ് സോഫിയയ്ക്കെതിരേ ചുമത്തി എന്ന കാര്യത്തിൽ വ്യക്തതതയില്ലെന്നും സോഫിയയുടെ അഭിഭാഷകൻ അതിശയ കുമാർ ആരോപിച്ചിരുന്നു. അതേസമയം അറസ്റ്റോടെ ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ പോലും സോഫിയ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.