ബെംഗളൂരു: കന്നഡ സിനിമാ ലഹരി റാക്കറ്റിലെ മുഖ്യകണ്ണികളിലൊരാളായ സോഫ്റ്റ്‌വെയർ എൻജിനീയർ പ്രതീക് ഷെട്ടി (32), നിശാപാർട്ടി സംഘാടകനായ വിരേൻ ഖന്നയുടെ സഹായി ആദിത്യ അഗർവാൾ എന്നിവർ അറസ്റ്റിൽ. താരങ്ങളുടെ പാർട്ടികൾക്ക് പ്രതീകാണു ലഹരി എത്തിച്ചിരുന്നതെന്ന്, അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കറാണു മൊഴി നൽകിയത്.
നടിയുമായി അടുത്ത ബന്ധമുള്ള പ്രതീക്, ബെംഗളൂരുവിലെ ആഫ്രിക്കൻ വിദ്യാർഥികളിൽ നിന്നും, കേരളം, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും ലഹരി വാങ്ങിയിരുന്നു. നൈജീരിയ, ലാറ്റിൻ അമേരിക്ക ലഹരി റാക്കറ്റുകളുമായി നേരിട്ടു ബന്ധവുമുണ്ടെന്നും ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് (സിസിബി) കണ്ടെത്തി.
മംഗളൂരു സ്വദേശിയായ പ്രതീക് 2010ലാണ് സോഫ്റ്റ്‌വെയർ എൻജിനീയറായി ബെംഗളൂരുവിൽ എത്തിയത്. 2015ൽ ജോലി നഷ്ടപ്പെട്ടു. 2018ൽ ലഹരിമരുന്നുമായി ആഫ്രിക്കൻ വിദ്യാർഥികൾക്കൊപ്പം അറസ്റ്റിലായി. ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി ഇടപാടിൽ സജീവമാകുകയായിരുന്നു.
ഹരിയാന സ്വദേശിയാണ് ആദിത്യ. ഡൽഹിയിൽ നിന്ന് അറസ്റ്റിലായ വിരേൻ ഖന്നയ്ക്കു ലഹരി പാർട്ടികളിൽ ഉൾപ്പെടെ സഹായം ചെയ്ത ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയതായി പൊലീസ് പറഞ്ഞു.