തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരി മുഖ്യമന്ത്രിക്ക് സെക്രട്ടറിയേറ്റിലെത്തി പരാതി നല്‍കിയത് വിവിധ കേസുകളില്‍ ഒളിവില്‍ കഴിയുന്നതിനിടെ. ഇവര്‍ പ്രതിയായ കേസുകളില്‍ അന്വേഷണങ്ങളില്‍ പൊലീസ് മെല്ലെപ്പോക്ക് തുടരുന്നതിനിടയിലാണ് പരാതിക്കാരി സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കിയത്. പ്രധാനപ്പെട്ട ആറ് ക്രിമിനല്‍ കേസുകളില്‍ ജാമ്യമില്ലാ വാറന്റ് നേരിടുന്ന വ്യക്തിയാണ് പരാതിക്കാരി.
ഇത്തരമൊരു വ്യക്തി എങ്ങനെ പൊലീസിന്റെ കണ്ണുവെട്ടിച്ച് അതീവ സുരക്ഷയുള്ള സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എങ്ങനെ എത്തിയെന്നതും ദുരൂഹമാണ്. ബവ്‌കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയ കേസില്‍ സോളര്‍ കേസിലെ പരാതിക്കാരിക്കെതിരെ ജാമ്യമില്ലാ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസില്‍ ഇവര്‍ ഒളിവിലാണെന്നാണ് പോലീസിന്റെ ഭാഷ്യം. പോലീസ് ഇതു പറയുമ്പോള്‍ തന്നെയാണ് ഇവര്‍ സെക്രട്ടറിയേറ്റും തുടര്‍ന്നു മാധ്യമളില്‍ പ്രതികരണവുമായി തേരാപ്പാര കയറിയിങ്ങുന്നത്.
വ്യാജ നിയമന ഉത്തരവും പണം കൊടുത്തതിന്റെ രേഖകളുമായി രണ്ട് പേരാണ് നെയ്യാറ്റിന്‍കര പൊലീസിനു കഴിഞ്ഞ മാസം പരാതി നല്‍കിയത്. ഈ തട്ടിപ്പ് സംഘം ഇരുപതിലേറെ യുവാക്കളില്‍ നിന്നു പണം തട്ടിയതായാണു പൊലീസിനു ലഭിച്ച വിവരം. ലക്ഷങ്ങള്‍ തട്ടിയതിന്റെ മൊഴിപ്പകര്‍പ്പു പുറത്തായിട്ടും, കോര്‍പറേഷന്റെ പേരിലുള്ള വ്യാജ നിയമന ഉത്തരവും രണ്ടാം പ്രതി സരിതയുടെ ശബ്ദ രേഖയും ലഭിച്ചിട്ടും പൊലീസിന് അനക്കമില്ല.
ഇത് ഉന്നത സമ്മര്‍ദത്തെ തുടര്‍ന്നാണെന്നാണ് ആരോപണം. സോളര്‍ കേസിലെ പരാതിക്കാരിയെ കൂടാതെ, സിപിഐ നേതാവും കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡില്‍ സ്ഥാനാര്‍ഥിയുമായിരുന്ന ടി രതീഷ്, തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷാജു പാലിയോട് എന്നിവരാണു മറ്റു പ്രതികള്‍.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 465, 468, 471, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറഞ്ഞത് ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 1149000 രൂപ പ്രതികള്‍ വാങ്ങി ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയും സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യാജമായി നിര്‍മ്മിക്കുകയും ചെയ്തുവെന്നാണ് കേസ്.
തട്ടിപ്പില്‍ കുരുങ്ങിയ ഇരുപതിലേറെപ്പേരില്‍ ഭൂരിഭാഗവും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. രാഷ്ട്രീയ സമ്മര്‍ദം ഉള്ളതിനാല്‍ പലരും പരാതിപ്പെടാന്‍ തയാറായിട്ടില്ല. ബവ്‌കോയുടെ പേരില്‍ നടത്തിയ ജോലി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് വകുപ്പിനു ബവ്‌കോ മുന്‍ എംഡി ജി സ്പര്‍ജന്‍ കുമാര്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ല.
ഇതിനൊക്കെ ഇടയിലാണ് പിടികിട്ടാപുള്ളിയായ പ്രതി സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടത്. ഇതു വലിയ വീഴ്ചതന്നെയാണെന്നാണ് വിലയിരുത്തല്‍.