ചെങ്ങന്നൂർ: സോളാർ ലൈറ്റുകൾ കണ്ണടച്ചു. ഇനി ബാറ്ററി വെള്ളത്തിൽ വീഴാൻ അധികം സമയം വേണ്ട. എംസി റോഡിലെ പുതിയ കല്ലിശ്ശേരി പാലത്തിൽ സോളാർ ലൈറ്റുകൾ തെളിയിക്കുന്നതിന് ഘടിപ്പിച്ചിരിക്കുന്ന ബാറ്ററിയാണ് ബാറ്ററി പെട്ടി തുരുമ്പ് എടുത്ത് ഏത് നിമിഷവും വെള്ളത്തിൽ വീഴാവുന്ന നിലയിലുളളത്.
പമ്പനദിക്ക് കുറുകെയുള്ള പാലത്തിൻ്റെ ഉദ്ഘാടനം 2017 ഒക്ടോബറിൽ ആയിരുന്നു. പുതിയ പാലത്തിൽ സോളാർ വിളക്കുകൾ ആദ്യ സമയങ്ങളിൽ ശോഭിച്ചു നിന്നെങ്കിലും മിഴി അടഞ്ഞു. ഇപ്പോൾ ബാറ്ററിപ്പെട്ടിയും തുരുമ്പ് എടുത്ത് നശിച്ചു.
പാലത്തിൽ നിന്നും മാലിന്യം നിക്ഷേപിക്കുന്നത് പതിവായതിനെ തുടർന്ന് 'എൻ്റെ കല്ലിശ്ശേരി ' വാട്ട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്യാമറ പാലത്തിൽ ഘടിപ്പിച്ചിരുന്നു. ഇരുട്ടുമൂലം ഇവിടെ സാമൂഹ്യ വിരുദ്ധരുടെ ശല്യവും വർദ്ധിക്കുകയാണ്.
നിസ്സാര അറ്റകുറ്റപണി യഥാസമയം നടത്താത്തതുമൂലം ഭീമമായ നഷ്ടങ്ങൾ ആണ് ഉണ്ടാകുന്നതെന്നും കല്ലിശ്ശേരി പാലത്തിൽ സോളാർ ലൈറ്റുകൾ വീണ്ടും തെളിയുവാൻ അധികൃതർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ജനകീയ സമിതി ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് സംസ്ഥാന കോർഡിനേറ്റർ ഡോ. ജോൺസൺ വി ഇടിക്കുള, സൗഹൃദ വേദി സംസ്ഥാന കോർഡിനേറ്റർ സിബി സാം തോട്ടത്തിൽ എന്നിവർ ആവശ്യപെട്ടു.