Advertisment

സൗര പുരപ്പുറ സോളാർ പദ്ധതി: 35 മെഗാവാട്ടിന്റെ കരാർ ഒപ്പിട്ടു; പവർ കട്ട് ഉണ്ടാവില്ലെന്ന് മന്ത്രി എം. എം. മണി

New Update

തിരുവനന്തപുരം : സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സൗര പദ്ധതിയിൽ 35 മെഗാവാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി എം. എം. മണിയുടെ സാന്നിധ്യത്തിൽ കെ. എസ്. ഇ. ബി. യും ടാറ്റാ സോളാർ പവറും കരാർ ഒപ്പിട്ടു. ടാറ്റാ സോളാർ പവറിന്റെ പ്രതിനിധി രവീന്ദർ സിംഗും സൗരപദ്ധതിയുടെ സംസ്ഥാന കോഓർഡിനേറ്റർ നാസറുദ്ദീനുമാണ് കരാർ ഒപ്പുവച്ചത്.

Advertisment

publive-image

ജൂൺ മാസം വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം ലഭ്യമാണെന്നും ഇത്തവണ പവർ കട്ട് ഉണ്ടാവില്ലെന്നും തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. കൂടംകുളം പവർ ഹൈവേ ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ അടിയന്തരമായി വൈദ്യുതി വാങ്ങേണ്ടി വന്നാൽ സംസ്ഥാനത്തിന് ഈ ലൈൻ പ്രയോജനപ്പെടുത്താനാവും. പുനലൂർ തൃശൂർ പവർ ഹൈവേയിൽ 1.2 കിലോമീറ്റർ മാത്രമാണ് ഇനി കേബിളിടാനുള്ളത്. ഇടുക്കിയിൽ രണ്ടാം നിലയം പരിഗണനയിലാണെന്നും ഇതിന്റെ പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ആയിരം മെഗാവാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. നിലവിൽ 200 മെഗാവാട്ടിൽ താഴെയാണ് ഉത്പാദനം. ഇപ്പോൾ കരാറായ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 46.5 മെഗാവാട്ട് സോളാർ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക.

ടാറ്റാ സോളാർ പവറിന് പുറമെ കേരള കമ്പനിയായ ഇൻകെൽ അഞ്ച് മെഗാവാട്ട് വൈദ്യുതിയും വാരി പ്രൈവറ്റ് ലിമിറ്റഡ് 6.5 മെഗാവാട്ടും ഉത്പാദിപ്പിക്കുന്നതിന് സംവിധാനം ഒരുക്കും. എ. ഡി. ബിയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടത്തുന്നത്. ഗാർഹിക മേഖലയിൽ 23 ഉം സ്വകാര്യ മേഖലയിൽ 14ഉം സർക്കാർ സ്ഥാനങ്ങളിൽ 9.5 മെഗാവാട്ടും വൈദ്യുതിയാവും ഉത്പാദിപ്പിക്കുക.

Advertisment