പാലക്കാട് : പിണറായി വിജയൻ മുഖ്യമന്ത്രി ആയതിനുശേഷം നിലമ്പൂർ, വയനാട് എന്നിവിടങ്ങളിൽ മനുഷ്യരെ വെടിവെച്ചുകൊന്നു. ഇപ്പോൾ അട്ടപ്പാടിയിൽ നാലുപേരെ വ്യാജ ഏറ്റുമുട്ടലിൽ വെടിവെച്ച് കൊന്നിരിക്കുന്നു.
ഈ ഏറ്റുമുട്ടൽ നാടകങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് ലുഖ്മാൻ ആലത്തൂർ ആവശ്യപ്പെട്ടു. സംഘപരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിയോജിക്കുന്ന വരെ ഇല്ലാതാക്കുന്ന ഭരണകൂട ഭീകരതയുടെ അതേ പതിപ്പ് കേരളത്തിലും നടപ്പിലാക്കാനാണ് പിണറായി വിജയൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മാവോയിസ്റ്റ്കളോട് ആശയപരമായി വിയോജിപ്പുകൾ ഉണ്ടെങ്കിൽ തോക്കിൻ കുഴലിലൂടെ ഇല്ലാതാക്കാം എന്നതാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ വിചാരം എങ്കിൽ ആ സ്ഥാനത്ത് തുടരാൻ അദ്ദേഹം അർഹനല്ല. തോക്കിൻകുഴലിലൂടെ ഒന്നിനും പരിഹാരം കാണാൻ സാധ്യമല്ല. അട്ടപ്പാടിയിൽ വെടിവെച്ചുകൊന്ന നാലുപേരും കീഴടങ്ങാൻ തയ്യാറായവർ ആണെന്നും തണ്ടൽബോട്ട് അവരെ വളഞ്ഞിട്ട് വെടിവെച്ചു കൊല്ലുകയായിരുന്നു എന്നും ആദിവാസി നേതാക്കളും വിദഗ്ധരും വെളിപ്പെടുത്തുന്നു.
തണ്ടർബോട്ട് വെടിവെച്ച് കൊല്ലണം എങ്കിൽ മുകളിൽ നിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിട്ടുണ്ടാവും. ആ നിർദ്ദേശം നൽകിയത് ആരാണ് എന്ന് കേരളത്തോട് വിശദീകരിക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ഉണ്ട്.നാല് പേരുടെ ദാരുണമായ അന്ത്യത്തിന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ഉത്തരം പറയേണ്ടത് എന്നതുകൊണ്ട് അദ്ദേഹം രാജിവെക്കുകയും, ജുഡീഷ്യൽ അന്വേഷണം നടക്കുകയും വേണമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് ആവശ്യപ്പെട്ടു.
കൊലചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കാണിക്കുക എന്ന സാമാന്യ മര്യാദ പോലും കേരള പോലീസ് ചെയ്യുന്നില്ല എന്നത് വളരെ ഗുരുതരമായ കാര്യമാണ്. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ തുടങ്ങിയ അന്നുമുതൽ പോലീസ് വലിയതോതിൽ മനുഷ്യാവകാശങ്ങൾ ലംഘിച്ചു കൊണ്ടിരിക്കുന്നു . വിയോജിക്കുന്നവർ ക്കെതിരെ കരിനിയമങ്ങൾ ചാർത്തി കൊണ്ടിരിക്കുന്നു. ഇത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല എന്ന് ലുക്മാൻ ആലത്തൂർ പറഞ്ഞു.