കൊല്ലം: കൊല്ലം അഞ്ചലിലെ യുവതിയുടെ പാമ്പുകടിയേറ്റുള്ള മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവതിയുടെ ഭര്‍ത്താവ് സൂരജ്, സുഹൃത്ത് സുരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്രയുടേത് വിചിത്രമായ കൊലപാതകമെന്ന് കൊട്ടാരക്കര റൂറൽ എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികളെ 24 മണിക്കൂറുകള്‍ക്കുള്ളിൽ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങും. കൊലപാതക കാരണം സാമ്പത്തിക ആവശ്യമാണ്. ഉത്രയ്ക്കൊപ്പമുള്ള കുടുംബ ജീവിതത്തിൽ സൂരജ് തൃപ്തനായിരുന്നില്ല.
മൂന്ന് മാസം മുൻപാണ് ഇയാള്‍ ഗൂഢാലോചന തുടങ്ങിയത്. സുരേഷിൽ നിന്നും പാമ്പിനെ പതിനായിരം രൂപ നൽകി വാങ്ങിയാണ് കൊലപാതകം നടത്തിയത്. കൊലപാതകമായി ബന്ധമുള്ള എല്ലാം അന്വേഷിക്കുമെന്നും കൊട്ടാരക്കര റൂറൽ എസ്പി വ്യക്തമാക്കി. അതേ സമയം സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനും പാമ്പാട്ടിക്കും എതിരെ വനംവകുപ്പും കേസെടുക്കും. വനം വന്യജീവി വകുപ്പ് നിയമം അനുസരിച്ച് പാമ്പിനെ കൈവശം വച്ചതിനാണ് കേസെടുക്കുക. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.