ചെന്നൈ: തൂത്തുക്കുടി വെടിവയ്പിൽ പരിക്കേറ്റവരെ സന്ദർശിച്ചശേഷം മാധ്യമങ്ങളെ കാണവെ, ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോടു പൊട്ടിത്തെറിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ രജനികാന്ത്. താൻ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മാധ്യമപ്രവർത്തകരോടു ക്ഷമ ചോദിക്കുന്നതായും രജനികാന്ത് ട്വീറ്റ് ചെയ്തു. ചെന്നൈ പ്രസ് അസോസിയേഷൻ സംഭവത്തിൽ പ്രതിഷേധം അറിയിച്ചതിനെ തുടർന്നാണു രജനികാന്തിന്റെ നടപടി.
തൂത്തുക്കുടി വെടിവയ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചശേഷം മാധ്യമങ്ങളെ കാണവെയാണ് രജനികാന്ത് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോടു ചൂടായത്. തൂത്തുക്കുടിയിൽ പോലീസിനെ ആക്രമിച്ചതോടെയാണു പ്രശ്നം തുടങ്ങിയതെന്നും എല്ലാ പ്രശ്നങ്ങൾക്കും "പോരാട്ടം, പോരാട്ടം’ എന്നു പറഞ്ഞു സമരവുമായിറങ്ങിയാൽ തമിഴ്നാട് ശവപ്പറന്പായി മാറുമെന്നും ചോദ്യത്തിനു മറുപടിയായി രജനി ക്ഷോഭിച്ചു പറഞ്ഞു. ഇതിനുശേഷം മാധ്യമങ്ങളെ അവഗണിച്ച് അദ്ദേഹം വാഹനത്തിൽ കയറി പോവുകയായിരുന്നു.
സാമൂഹ്യവിരുദ്ധരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താൻ മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കുള്ള കഴിവിനെ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ രജനി പ്രകീർത്തിച്ചിരുന്നു.