ജിദ്ദ: മലയാളി സമൂഹത്തിൽ നടുക്കമുളവാക്കി ജിദ്ദയിൽ ഉണ്ടായ ഒരു ആത്മാഹൂതിയും മരണവും സംബന്ധിച്ച ദുരൂഹതയുടെ ചുരുളഴിയുന്നു.
മൂന്ന് മാസം മുമ്പ് വിസിറ്റിങ് വിസയിൽ ജിദ്ദയിലെത്തിയ ആലപ്പുഴ അടൂർ പഴകുളം ആലുംമൂട് സരോവരത്തിൽ ശശിയുടെ മകനും കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്സ് നൂറനാട് സ്വദേശി അനീഷയുടെ ഭർത്താവുമായ ശ്രീജിത്ത് ആചാരി (30), മകൻ ആദിത്യനാഥ് (ഏഴ് മാസം) എന്നിവരുടെ മരണത്തിന് വഴിമരുന്നിട്ടത് കുടുംബ വഴക്കാണെന്നാണ് വ്യക്തമാകുന്നത്.
സുലൈമാനിയ്യ പ്രദേശത്തെ താമസ സ്ഥലത്തു വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ കുടുബ ലഹളയ്ക്കൊടുവിലായിരുന്നു ജീവഹാനികൾ. ആത്മനിയന്ത്രണം നഷ്ട്ടപ്പെട്ട ശ്രീജിത്ത് ഏഴു മാസ പ്രായക്കാരനായ കുഞ്ഞിനെ കയ്യിലെടുത്ത് പലതവണ മതിലിലിടിക്കുകയായിരുന്നു. തുടർന്ന് ശ്രീജിത്ത് ഫാനിൽ കെട്ടിത്തൂങ്ങി ആത്മാഹൂതി ചെയ്യുകയാണുണ്ടായത്.
പരിക്കേറ്റ കുഞ്ഞുമായി പരിചയക്കാരുടെ സഹായത്തോടെ മാതാവ് അനീഷ ഉടനടി ആശുപത്രിയിലേയ്ക്ക് കുതിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ ഒന്നര മണിക്കൂറോളം നടത്തിയ ജീവൻരക്ഷാ പ്രവർത്തനങ്ങൾ ഫലം കണ്ടില്ല.
ഏറെ വൈകാതെ ആദിത്യനാഥ് മരണപ്പെടുകയായിരുന്നു. കുഞ് നഷ്ടപ്പെട്ടുവെന്ന് ഉറപ്പായതോടെ അനീഷ നിയന്ത്രണം വിട്ടു ബോധരഹിതയായി വീഴുകയുമുണ്ടായി. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കുഞ്ഞിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ ശ്രീജിത്ത് കൂടെ പോകാതെ, ആത്മഹത്യയിലേയ്ക്ക് തിരിയുകയായിരുന്നു.
ഇതിനിടെ, വീട്ടിലെ ലഹളയുടെ ശബ്ദം പുറത്തേയ്ക്കു കേൾക്കുകയും സമീപ വാസികൾ പോലീസിനെ അറിയിക്കുകയുമുണ്ടായി. പോലീസെത്തിയപ്പോൾ ഫാനിൽ ജീവനറ്റു തൂങ്ങുന്ന ശ്രീജിത്തിന്റെ ശരീരമാണ് കാണാനായത്.
കുടുംബക്കാരായ ശ്രീജിത്തും അനീഷയും പ്രേമ ബന്ധത്തിലൂടെയാണ് വിവാഹിതരായത്. എന്നാൽ, ആദ്യം തൊട്ടേ ഇവർ തമ്മിൽ വഴക്ക് ഉടലെടുത്തിരുന്നത്രെ. വിവാഹ ശേഷം ഗർഭിണിയായി ജിദ്ദയിൽ തിരിച്ചെത്തിയ അനീഷ ഇവിടെ വെച്ചായിരുന്നു കുഞ്ഞിന് ജൻമം നൽകിയത്.
പിന്നീട് ഭർത്താവ് വിസിറ്റിങ് വിസയിൽ എത്തിയ ശേഷവും തുടർന്ന പരസ്പര ലഹള മൂത്ത് അനീഷ അടിയന്തര അവധിയിൽ നാട്ടിലേയ്ക്ക് പോകാനിരിക്കെയാണ് കുടുംബ ദുരന്തം സംഭവിച്ചത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനു നാട്ടുകാരും സാമൂഹ്യ പ്രവർത്തനങ്ങളും രംഗത്തുണ്ട്.