ജോഹന്നാസ്ബർഗ് : ഡൽഹി നിസാമുദ്ദീനിൽ നടന്ന മതസസമ്മേളനത്തിൽ പങ്കെടുത്തശേഷം ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയ ഇമാം മരിച്ചു. കോവിഡ് ബാധയെ തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ അറിയിച്ചു. മൗലാന യൂസുഫ് ടൂട്ല എന്ന 80 കാരനാണ് മരിച്ചത്. മാർച്ച് ഒന്നു മുതൽ 15വരെ നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
ചൊവ്വാഴ്ചയാണ് ടൂട്ല മരിച്ചത്. ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ജലദോഷത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുവെന്ന് ടൂട്ലയുടെ ബന്ധു പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചക്കാലം അദ്ദേഹം ഭേദമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചതാണ്.
എന്നാൽ തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഇന്ത്യയിലെ സമ്മേളനത്തിൽ പങ്കെടുക്കേണ്ടെന്ന് ബന്ധുക്കൾ അദ്ദേഹത്തോടെ ഉപദേശിച്ചാണ്. എന്നാൽ പോകണമെന്ന് വാശിപിടിക്കുകയായിരുന്നു.
ലോകമാകമാനം സംഘടിപ്പിച്ച സമാനമായ സമ്മേളനങ്ങളിലെല്ലാം അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിനൊപ്പം മറ്റേതെങ്കിലും ദക്ഷിണാഫ്രിക്കൻ സ്വദേശി സമ്മേളനത്തിൽ പങ്കെടുത്തോ എന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല.