ചെന്നൈ; കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹം ഇപ്പോഴും വെന്‍റിലേറ്ററില്‍ തുടരുകയാണ്. വിദഗ്ധരായ ഡോക്ടർമാരുടെ സംഘം ചികിത്സക്ക് നേതൃത്വം നല്‍കുന്നു. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തങ്ങൾ യന്ത്രങ്ങൾ ഏറ്റെടുക്കുന്ന ഏക്മോ ചികിത്സ തുടരുകയാണ്. ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം കൂടി ആശുപത്രി തേടിയിട്ടുണ്ട്.
അതിനിടെ എസ്പിബി ആരോഗ്യവാനായി തിരിച്ചെത്തുന്നതിനായി സിനിമ- സംഗീത രംഗത്തെ പ്രമുഖർ ഉൾപ്പടെയുള്ളവർ ലോകവ്യാപകമായി കൂട്ടപ്രാര്‍ഥന നടത്തി. സംഗീത സംവിധായകനും സുഹൃത്തുമായ ഇളയരാജയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന.
മുൻപ് എംജിആർ രോഗബാധിതനായപ്പോൾ എല്ലാവരും പ്രാർഥനയിൽ പങ്കു ചേർന്നതാണ്.എംജിആര്‍ പിന്നീട് ആരോഗ്യവാനായി മടങ്ങിവന്നു. പ്രിയപ്പെട്ട എസ്പിബിയും ജീവിതത്തിലേക്ക് ഉടന്‍ തിരിച്ചെത്തുന്നുമെന്നായിരുന്നു ഇളയരാജയുടെ വാക്കുകള്‍.
എ.ആർ. റഹ്മാൻ, കമൽഹാസൻ , രജനികാന്ത് തുടങ്ങിയവർ ഓൺലൈനില്‍ കൂട്ടായ്മയുടെ ഭാഗമായി. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ചെന്നൈ എംജിഎം ആശുപത്രിക്ക് മുന്നിലും ആളുകള്‍ മെഴുകുതിരി വെളിച്ചവുമായി പ്രാര്‍ഥനയോടെ എത്തി. മധുര, സേലം ഈറോഡ് കോയമ്പത്തൂരിലും ജനങ്ങള്‍ പ്രിയഗായകന്‍റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനാ സംഗമത്തില്‍ ഭാഗമായി.