തിരുവനന്തപുരം: കൈതമുക്കിൽ പട്ടിണി മൂലം കുട്ടികൾ മണ്ണ് വാരി തിന്നാണ് കഴിഞ്ഞിരുന്നതെന്ന പരാമര്‍ശത്തില്‍ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനം എസ് പി ദീപക്ക് രാജിവെച്ചു.ദീപക്കിന്‍റെ പ്രസ്താവന സർക്കാറിനെ കടുത്ത സമ്മർദ്ദത്തിലാക്കിയ് മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു.
ഇതോടെ ദീപക്കിനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദീപക്ക് രാജി കത്ത് കൈമാറി.ശിശുക്ഷേമ സമിതി ഏറ്റെടുത്ത കുട്ടികള്‍ മണ്ണു തിന്നാണ് വിശപ്പടക്കിയിരുന്നതെന്ന ദീപക്കിന്‍റെ പ്രസ്താവന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ആരോഗ്യരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനത്തിന് അവമതിപ്പ് ഉണ്ടാക്കുന്നതാണ് ഈ പ്രസ്താവന എന്ന് വിലയിരുത്തിയ സിപിഎം ജില്ലാ നേതൃത്വം ദീപക്കിനോട് രാജി ആവശ്യപ്പെടുകയായിരുന്നു.
വിഷയത്തില്‍ തന്നെ ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ദീപക് പറയുന്നു. സംഭവം അറിഞ്ഞ് നേരിട്ട് എത്തി കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ ശ്രമിക്കാതിരുന്നത് വീഴ്ചയാണെന്നും ദീപക് ഏറ്റുപറഞ്ഞു.
ബാലാവകാശ കമ്മീഷനും നഗരസഭയും നടത്തിയ പരിശോധനയിൽ കുട്ടികള്‍ മണ്ണുവാരി തിന്നിട്ടില്ലെന്ന് വ്യക്തമായിരുന്നു.