Advertisment

തെറ്റായ വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു; യാത്രകള്‍ ബന്ധപ്പെട്ട എംബസിയെ അറിയിക്കാറുണ്ട്; പ്രചരണത്തിന് വസ്തുതകളുമായി പുലബന്ധമില്ല; വിവാദങ്ങളില്‍ വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്

New Update

തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരേ വരുന്ന വാര്‍ത്തകളിലും ആരോപണങ്ങളിലും വിശദീകരണവുമായി ഓഫീസ്. സ്വര്‍ണ കള്ളക്കടത്തുകേസിലെ പ്രതികളുമായി ഒരിക്കല്‍പ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം സ്പീക്കര്‍ക്ക് ഉണ്ടായിട്ടില്ല.

Advertisment

publive-image

തെറ്റായ വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കണ്ടുവരുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ കാര്യമല്ലെന്നും സ്പീക്കറുടെ ഓഫീസ് വിശദീകരിക്കുന്നു.

വിവാദങ്ങള്‍ക്ക് സ്പീക്കര്‍ നേരിട്ട് വിശദീകരണം നല്‍കാന്‍ തയാറായില്ല എന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ഓഫീസിന്റെ പേരിലാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.

യാത്രകള്‍ ബന്ധപ്പെട്ട എംബസിയെ അറിയിക്കാറുമുണ്ട്. ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചാണ് പോയിട്ടുള്ളത്. ഔദ്യോഗിക കാര്യങ്ങള്‍ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാരില്‍ നിന്ന് ഉപയോഗിച്ചിട്ടുള്ളൂ. വിദേശത്തുള്ള വിവിധ സംഘടനകളും സാംസ്‌കാരിക സംഘടനകളും ക്ഷണിക്കുന്ന പരിപാടികള്‍ക്ക് അവരുടെ നേതൃത്വത്തിലാണ് യാത്ര. ഇക്കാര്യത്തിലും അവ്യക്തതയില്ല. വസ്തുതാപരമല്ലാത്ത ആരോപണ പ്രചരണങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും സ്പീക്കറുടെ ഓഫീസ് അഭ്യര്‍ഥിക്കുന്നു.

സ്വര്‍ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണ്. സ്പീക്കറെയും ഓഫീസിനെയും ബന്ധപ്പെടുത്തിയുള്ള ഇത്തരം പ്രചരണങ്ങള്‍ക്ക് വസ്തുതകളുമായി പുലബന്ധം പോലുമില്ലെന്നും സ്പീക്കറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

അഞ്ചുമാസമായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിന്റെ പ്രത്യേക സന്ദര്‍ഭത്തിലാണ് ഇങ്ങനെ ഒരു വ്യാഖ്യാനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വാര്‍ത്തകളില്‍ പറയുന്ന ഊഹാപോഹങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ ശരിയല്ല. വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരത്തെ വിശദീകരിച്ചതാണ്. വിദേശത്തുള്ള എല്ലാത്തരം സംഘടനകളുടെയും നിരന്തരമായ ക്ഷണം സ്വീകരിച്ച് പോകാന്‍ നിര്‍ബന്ധിക്കപ്പെട്ട യാത്രകളാണ് ഭൂരിഭാഗവും. സഹോദരങ്ങള്‍ വിദേശത്തായതിനാല്‍ കുടുംബപരമായ യാത്രകളും അനിവാര്യമായിരുന്നെന്നും വിശദീകരിക്കുന്നു.

വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിലൊന്നും ഒളിച്ചുവയ്ക്കേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തെ സ്പീക്കറുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ അത് ഓഫീസില്‍ ലഭ്യമാണെന്നും പറയുന്നു.

p sreeramakrishnan
Advertisment