ഡൽഹി: ശ്രീലങ്കയുടെ ക്രിക്കറ്റ് ഇതിഹാസമായ മുത്തയ്യ മുരളീധരൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. 800 ടെസ്റ്റ് വിക്കറ്റുകൾ നേടിയ 'ദൂസര' മാസ്റ്റർ 1996ൽ ശ്രീലങ്ക ലോകകപ്പ് നേടിയ ലങ്കൻ ടീമിലെ അംഗവുമാണ്.
എന്നാൽ, ക്രിക്കറ്റ് കൊണ്ട് ഹൃദയം കീഴടക്കിയ മുത്തയ്യ മുരളീധരൻ ഇപ്പോൾ തമിഴ് ജനതയുടെ കോപത്തിനാണ് പാത്രമായിരിക്കുന്നത്. ശ്രീലങ്കയിലെ ഉത്തര പ്രവിശ്യയിലെ തമിഴ് ആധിപത്യമുള്ള മേഖലയിൽ മുരളിയെ ഗവർണർ ആയി നിയമിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് ഇവിടുത്തെ തമിഴ് ജനതയെ അസ്വസ്ഥരാക്കുന്നത്.
അടുത്തിടെ ശ്രീലങ്കയിൽ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഗോതാബയ രജപക്സെയെ പിന്തുണച്ച് മുത്തയ്യ മുരളീധരൻ രംഗത്തെത്തിയിരുന്നു. 1972 ഏപ്രിൽ 17ന് ശ്രീലങ്കയിലെ കാൻഡിയിലാണ് മുരളധരൻ ജനിച്ചത്. ശ്രീലങ്കയുടെ പ്രസിഡന്‍റ് ആയി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗോതാബയ രജപക്സെയെ പിന്തുണച്ച മുരളി ശ്രീലങ്കൻ തമിഴർ മാത്രമുള്ള ഉത്തര പ്രവിശ്യയിൽ ഗവർണർ ആയേക്കുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയകേന്ദ്രങ്ങളിൽ ശക്തമാണ്.
അതേസമയം, മുരളിയുടെ ഗവർണർ നിയമനം സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. എന്നാൽ, മുരളീധരനെ ഗവർണർ ആക്കുന്നതിനെതിരെ ഉത്തര പ്രവിശ്യയിലെ തമിഴർ രംഗത്തു വന്നു കഴിഞ്ഞു.