മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി അജ്മല്‍ കസബിനെ പിടികൂടുന്നതിനിടെ വെടിയേറ്റ് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഓര്‍മ്മ ഇനി ഈ ചിലന്തികള്‍ നിലനിര്‍ത്തും. മഹാരാഷ്ട്രയില്‍ പുതുതായി കണ്ടെത്തിയ രണ്ട് പുതിയ ഇനം ചിലന്തികളില്‍ ഒന്നിന്, ശാസ്ത്രജ്ഞര്‍ മുന്‍ മുംബൈ പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തുക്കാറാം ഓംബ്ലിന്റെ പേരിട്ടു. ഇനി ഈ ചിലന്തി എസിയസ് തുക്കാറാമി എന്നാവും അറിയപ്പെടുക.
മുംബൈയിലെ താനെ, ആരേ മില്‍ക്ക് കോളനി എന്നിവിടങ്ങളില്‍ നിന്നാണ് ഈ ചിലന്തികളെ കണ്ടെത്തിയത്. ഗവേഷകനായ ധ്രുവ് പ്രജാപതിയും രാജേഷ് സനപ്പുമാണ് പുതിയ വർഗം ചിലന്തികളെ കണ്ടെത്തിയത്. രണ്ടാമത്തെ ഇനത്തിന് ‘ഫിന്റെല്ല ചോല്‍കി’ എന്നാണ് പേരിട്ടിരിക്കുന്നത്. നീക്കത്തെ പ്രശംസിച്ച് ഒട്ടേറെ പേർ രംഗത്തെത്തി.
26/11 ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച തുക്കാറാമിനെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പുതുതായി കണ്ടെത്തിയ ചിലന്തിയ്ക്ക് ആ പേര് നല്‍കിയത്. മുംബൈ ഭീകരാക്രമണത്തിൽ അജ്മൽ കസബിനെ ജീവനോടെ പിടികൂടാൻ കഴിഞ്ഞത് മുംബൈ പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരുന്ന തുക്കാറാം ജി. ഓംബ്‌ലെയുടെ ധീരമായ ചെറുത്തുനിൽപ്പു കൊണ്ടാണ്.
ആയുധം ഒന്നും ഇല്ലാതെ തന്നെ കസബിനെ ചുറ്റിപ്പിടിച്ച് അദ്ദേഹം കീഴ്പ്പെടുത്തി. ഇതിനിടെയാണു വെടിയേറ്റ് വീരമൃത്യു വരിച്ചത്. 2009 ജനുവരിയില്‍ മരണാനന്തര ബഹുമതിയായി അശോകചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.