കോൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് സീസണിലെ തുടർച്ചയായ രണ്ടാം ജയം. കരുത്തരായ പശ്ചിമ ബംഗാളിനെ ഒൻപത് വിക്കറ്റിനാണ് കേരളം തകർത്തു വിട്ടത്.
വിജയലക്ഷ്യമായ 41 റണ്‍സ് കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നേടി. 26 റണ്‍സ് നേടിയ ജലജ് സക്സേനയുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. അരുണ്‍ കാർത്തിക് (16) റണ്‍സോടെ പുറത്താകാതെ നിന്നു.
ജയത്തോടെ ആറ് പോയിന്‍റ് കേരളത്തിന് ലഭിച്ചു. രണ്ടു ജയവും ഒരു സമനിലയുമായി 13 പോയിന്േറാടെ എലൈറ്റ് ഗ്രൂപ്പിൽ കേരളം ഒന്നാം സ്ഥാനത്തായി. കഴിഞ്ഞ മത്സരത്തിൽ ആന്ധ്രപ്രദേശിനെതിരേയും കേരളം ഒൻപത് വിക്കറ്റിന്‍റെ വിജയം നേടിയിരുന്നു.
ഫാസ്റ്റ് ബൗളർമാരായ സന്ദീപ് വാര്യർ, ബേസിൽ തന്പി, ഓൾറൗണ്ടർ ജലജ് സക്സേന എന്നിവരുടെ മികവിലാണ് കേരളം ജയിച്ചു കയറിയത്. 144 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിറങ്ങിയ ബംഗാൾ രണ്ടാം ഇന്നിംഗ്സിൽ 184 റണ്‍സിന് പുറത്തായി. 62 റണ്‍സ് നേടിയ ക്യാപ്റ്റൻ മനോജ് തിവാരിയാണ് ടോപ്പ് സ്കോറർ.
33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി സന്ദീപ് വാര്യരാണ് രണ്ടാം ഇന്നിംഗ്സിൽ ബംഗാളിനെ തകർത്തത്. ബേസിൽ തന്പിക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. മത്സരത്തിൽ സന്ദീപും ബേസിലും ഏഴ് വിക്കറ്റ് വീതം നേടി.
സ്കോർ: ബംഗാൾ ഒന്നാം ഇന്നിംഗ്സ് 147, രണ്ടാം ഇന്നിംഗ്സ് 184. കേരളം ഒന്നാം ഇന്നിംഗ്സ് 291, രണ്ടാം ഇന്നിംഗ്സ് 44/1. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി (143) നേടുകയും മത്സരത്തിൽ രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഓൾ റൗണ്ടർ സക്സേനയാണ് മാൻ ഓഫ് ദ മാച്ച്.