കടലാസിൽ വിഭവസമൃദ്ധമാണ് ക്രൊയേഷ്യൻ ടീം. 1998ൽ ലോകകപ്പ് അരങ്ങേറ്റത്തിൽത്തന്നെ മൂന്നാം സ്ഥാനം. പിന്നീടു നാലു വട്ടം കൂടി ലോകകപ്പിനു യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാനായിട്ടില്ല.
എന്നാൽ ഇപ്പോൾ ആ പഴയ പ്രതാപവുമായി വിമർശകരുടെ വായടപ്പിക്കും വിധം പ്രവചങ്ങളെ ആസ്ഥാനത്താക്കി അർജന്റീനയെയും ഇംഗ്ലണ്ടിനെയുമെല്ലാം തരിപ്പണമാക്കി റഷ്യയിൽ കലാശപ്പോരിന് ഇറങ്ങുകയാണ് മോഡ്രിച്ചും സംഘവും.
കളിസൗന്ദര്യമാണു ക്രൊയേഷ്യ! 1994-ലും 1998-ലും ഫിഫയുടെ ബെസ്റ്റ് മൂവര്‍ ഓഫ് ദ അവാര്‍ഡ് ക്രൊയേഷ്യ നേടി. 1993ല്‍ ഫിഫയില്‍ അംഗത്വം കിട്ടുമ്പോള്‍ 125-ാം റാങ്കായിരുന്നു അവര്‍ക്ക്.
1998ല്‍ ഫിഫ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. അത്ഭുതകരമായ മുന്നേറ്റം.1994 മുതല്‍ 1999 വരെ ക്രൊയേഷ്യയുടെ സുവര്‍ണകാലമായിരുന്നു. 96-ലെ യൂറോ കപ്പിന് അവര്‍ യോഗ്യതനേടി. ആദ്യമത്സരത്തില്‍ തുര്‍ക്കിയെ തോല്‍പിച്ചു.
ഗൊരാന്‍ വ്‌ലാവോവിച്ച്, ഒരു വലിയ ടൂര്‍ണമെന്റില്‍ ക്രൊയേഷ്യയുടെ ആദ്യഗോള്‍ നേടി. അടുത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഡെന്‍മാര്‍ക്കിനെ 3-1നാണ് തകര്‍ത്തത്. അവസാനമത്സരത്തില്‍ പോര്‍ച്ചുഗലിനോട് തോറ്റെങ്കിലും പ്രീക്വാര്‍ട്ടറിലെത്തി. അവിടെ ജര്‍മനിയോട് പരാജയം. 98ല്‍ യുക്രൈനെ പ്ലേ ഓഫില്‍ തോല്പിച്ചാണ് ക്രൊയേഷ്യ ലോകകപ്പിന് യോഗ്യത നേടിയത്.
ആദ്യറൗണ്ടില്‍ ജപ്പാനെയും ജമൈക്കയെയും തോല്‍പിച്ച അവര്‍ അര്‍ജന്റീനയോട് തോറ്റു. പ്രീക്വാര്‍ട്ടറില്‍ റൊമാനിയയെ തോല്പിച്ച ക്രൊയേഷ്യയെ ക്വാര്‍ട്ടറില്‍ കാത്തിരുന്നത് ജര്‍മനിയാണ്. ഫിഫ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു ജര്‍മനി. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ക്രൊയേഷ്യ 3-0ന് ജയിച്ചു. റോബര്‍ട്ട് ജാര്‍നി, ഗൊരാന്‍ വ്‌ലാവോവിച്ച്, ഡേവര്‍ സുകേര്‍ എന്നിവരായിരുന്നു സ്‌കോറര്‍മാര്‍.
സെമിയില്‍ ആതിഥേയരായ ഫ്രാന്‍സായിരുന്നു എതിരാളികള്‍. ആദ്യം മുന്നിലെത്തിയത് ക്രൊയേഷ്യയാണ്. എന്നാല്‍, ലിലിയന്‍ തുറാമിന്റെ രണ്ട് ഗോളുകള്‍ ക്രൊയേഷ്യയെ തോല്പിച്ചു. ഹോളണ്ടിനെ 2-1ന് തോല്പിച്ച് അവര്‍ മൂന്നാം സ്ഥാനം നേടി.
അന്ന് സെമിയിൽ സിദാനും തുറാമും ഹെൻറിയുമെല്ലാമടങ്ങിയ ഫ്രാൻസിനോട് സെമിയിൽ തോറ്റതിന്റെ പകരം വീട്ടാനുള്ള സുവർണാവസരമാണ് ക്രൊയേഷ്യക്ക് വന്നിരിക്കുന്നത്. ലോകം കണ്ട മികച്ച താരങ്ങൾ ഇന്ന് ക്രൊയേഷ്യക്കുണ്ട്. തങ്ങളുടേതായ ദിനത്തിൽ ഏതു വമ്പന്മാരുടെയും കൊമ്പൊടിക്കാൻ പോന്നവർ.
മധ്യനിരയിൽ ഏതു പൊസിഷനിലും വിന്യസിക്കാവുന്ന തരത്തിൽ നിവർന്നു നിൽക്കുന്നത് ലോകോത്തര മിഡ്ഫീൽഡർമാരായ നാലു പേർ– ലൂക്കാ മോഡ്രിച്ച്, ഇവാൻ റാക്കിട്ടിച്ച്, മാറ്റിയോ കൊവാസിച്ച്, മിലൻ ബാദേൽജ്. മധ്യനിര ഉഷാറായാൽ ക്രൊയേഷ്യയ്ക്കു മൂക്കുകയർ ഇടാനാകില്ല.
ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനക്കെതിരെയും സെമിയിൽ ഇംഗ്ലണ്ടിനെതിരെയും അവരുടെ കരുത്തു നാം കണ്ടതുമാണ്. മുന്നേറ്റനിരയിൽ ഗോളടിച്ച് തഴക്കം വന്ന ക്ലിനിക്കർ സ്ട്രൈക്കർ മരിയോ മാൻസൂക്കിച്ചുമുണ്ട്. സ്ഥിരതയില്ലായ്മയും അലസതയും കൂടെപ്പിറപ്പായതിനാൽ ഇത്തവണ യോഗ്യതാ മൽസരങ്ങളിൽ കടന്നു കൂടിയാണ് റഷ്യയിലേക്കെത്തിയത്.
ഒറ്റമനസ്സോടെ ബ്ലേസേഴ്സ് ഇറങ്ങിയാൽ എതിരാളികൾ വിയർക്കും. ഫൈനലിൽ ഫ്രാൻസിനെതിരെയും ക്യാപ്റ്റൻ മോഡ്രിച്ചിന്റെ കീഴിൽ ആക്രമണം തന്നെയാകും ലക്‌ഷ്യം. 41 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ ചെറിയ രാജ്യത്തിന് ഏത് ടീമിനെയും ഏത് സമയവും അട്ടിമറിക്കാനുള്ള ശേഷിയുണ്ട്. അതാണവരുടെ കളിയെ ശ്രദ്ധേയമാക്കുന്നതും.
ഫ്രാൻസിന്റെ കത്രികപ്പൂട്ടിനു വൻ ഭീഷണിയാകും ക്രൊയേഷ്യയുടെ ആക്രമണം എന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്. അങ്ങിനെ സംഭവിച്ചാൽ വളരെ കുറഞ്ഞ ജനസംഖ്യയുള്ള ചുരുങ്ങിയ കാലം കൊണ്ട് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ക്രൊയേഷ്യ ഒരു പുതു ചരിത്രം കുറിക്കും... നമുക്ക് കാത്തിരിക്കാം... ആ സുന്ദര നിമിഷത്തിനായ് ... !