തിരുവനന്തപുരം : കൈക്കോടാലികൊണ്ടു തലയ്ക്കു പിന്നിൽ അടിയേറ്റാണു സിസ്റ്റർ അഭയ കൊല്ലപ്പെട്ടതെന്നു ഫൊറൻസിക് ബി.കന്ദസ്വാമി സിബിഐ കോടതിയിൽ മൊഴി നൽകി. കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിദഗ്ധനായിരുന്ന ഡോ.സി.രാധാകൃഷ്ണനാണു സിസ്റ്റർ അഭയയെ പോസ്റ്റുമോർട്ടം ചെയ്തത്.
ഇതിൽ സിബിഐ നേരത്തെ കന്ദസ്വാമിയോടു വിദഗ്ധ ഉപദേശം തേടിയിരുന്നു. അന്നു സിബിഐ അന്വേഷണ സംഘത്തിനു നൽകിയ മൊഴി ഇന്നലെ പ്രോസിക്യൂഷൻ വിസ്താരത്തിൽ അദ്ദേഹം ആവർത്തിച്ചു.
തലയുടെ പുറകുഭാഗത്താണു മൂർച്ചയില്ലാത്ത കോടാലികൊണ്ടുള്ള രണ്ട് അടിയേറ്റത്. തുടർന്നു ബോധരഹിതമായി വെള്ളത്തിൽ വീണു. ബോധം ഉണ്ടായിരുന്നെങ്കിൽ രക്ഷപ്പെടാൻ ശ്രമിക്കുമായിരുന്നു. അപ്പോൾ വായിലും വിരലുകൾക്കിടയിലും മറ്റും ചെടികളും മറ്റു വസ്തുക്കളും കുടുങ്ങും.
എന്നാൽ ഇതൊന്നും ഉണ്ടായില്ല. ഇതിൽ നിന്ന് ആ സമയം ബോധം ഇല്ലാതിരുന്നതായി വ്യക്തമാണെന്നും കന്ദസ്വാമി പറഞ്ഞു. വിസ്താരം ഇന്നും തുടരും.
സിസ്റ്റർ അഭയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻ ഡോ. സി. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാൻ സിബിഐ ഉദ്യോഗസ്ഥർ കോട്ടയത്തെത്തി. എന്നാൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനാൽ സിബിഐ കോടതിയുടെ വാറന്റ് നടപ്പിലാക്കാൻ കഴിഞ്ഞില്ല.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഡോ. സി. രാധാകൃഷ്ണനെ കോടതിയിൽ ഹാജരാക്കാൻ സാധിക്കില്ലെന്ന് ആശുപത്രിയിലെ ഡോക്ടർമാർ സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ ഇതു സംബന്ധിച്ചു ഹൃദ്രോഗ വിദഗ്ധരുടെ അടക്കം വിശദ പരിശോധനാ റിപ്പോർട്ട് വേണമെന്നു സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു.