ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി പൊതുദർശനത്തിന് വായ്ക്കാനുള്ള ശ്രമം പരാജയപെട്ടു.
ക്ഷേത്രസ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകുന്നത് നേരത്തെ തന്നെ രാജകുടുംബം എതിര്‍ത്തിരുന്നു. ഇത് മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോഴും ഈ നിലപാടില്‍ മാറ്റമില്ലെന്ന് രാജകുടുംബാംഗങ്ങള്‍ പറഞ്ഞു.
മഹാനിധിക്ക് പകരം ശേഖരത്തിന്റെ ത്രിഡി രൂപങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിന് രാജകുടുംബത്തിനും സമ്മതമായിരുന്നു. പരിശോധനയുടെ ഭാഗമായി ശേഖരത്തിന്റെ ത്രിമാന ചിത്രങ്ങളടക്കം പകര്‍ത്തിയിട്ടുണ്ട്. ചിത്രമ്യൂസിയം സ്ഥാപിച്ചാലും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാകും. സുരക്ഷാ പ്രശ്‌നങ്ങളിലും ക്ഷേത്രത്തിലെ ആചാരങ്ങളിലും തടസ്സമുണ്ടാകില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനം സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തതാണ്. അന്താരാഷ്ട്ര മ്യൂസിയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് അന്തിമനിര്‍ദേശം നല്‍കേണ്ടത്.
മഹാനിധി പ്രദര്‍ശിപ്പിക്കുന്നതിന് അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം. അപൂര്‍വമായ രത്‌നങ്ങള്‍ പതിപ്പിച്ച മാലകളും വിഗ്രഹങ്ങളുമാണ് നിലവറകളിലുള്ളത്. പ്രധാന നിലവറകളില്‍ 'എ' നിലവറ മാത്രമാണ് തുറന്നു പരിശോധിച്ചിട്ടുള്ളത്. 'ബി' നിലവറ തുറന്നു പരിശോധിക്കാന്‍ സുപ്രീംകോടതി ഇതുവരെ അനുമതി നല്‍കിയിട്ടില്ല. കഴിഞ്ഞദിവസം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അടക്കം വ്യവസായ, വിനോദസഞ്ചാര മേഖലയിലെ ചില സംഘടനകള്‍ മുഖ്യമന്ത്രിയെക്കണ്ട് നിലവറയിലെ മഹാനിധിയുടെ പ്രദര്‍ശനശാലയൊരുക്കാനുള്ള പദ്ധതി സമര്‍പ്പിച്ചിരുന്നു. എന്നാൽ ക്ഷേത്രത്തിലെ സ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകരുതെന്ന നിലപാടില്‍ത്തന്നെ ഉറച്ചു നില്‍ക്കുകയാണ് രാജകുടുംബം. ശ്രീപദ്മനാഭന്റെ സ്വത്തുക്കള്‍ സൂക്ഷിക്കേണ്ടത് ക്ഷേത്രത്തിനുള്ളില്‍ തന്നെയാണ് എന്നാണ് രാജകുടുംബത്തിന്റെ വാദം.