Advertisment

ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന തീരുമാനം പിന്‍വലിച്ച് ബിജെപി ; മാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിമര്‍ശനം ഉള്‍ക്കൊള്ളുമെന്ന് ശ്രീധരന്‍ പിള്ള

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന തീരുമാനം ബിജെപി പിന്‍വലിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അറിയിച്ചു. മാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിമര്‍ശനം ഉള്‍ക്കൊള്ളുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

Advertisment

publive-image

ശബരിമല സമരത്തിനിടെ സംസ്ഥാനത്ത് വ്യാപകമായി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ പ്രഖ്യാപിച്ചു.

ഇതിനു പിന്നാലെയാണ് ബിജെപി ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്. നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതു വിലക്കിയ പാര്‍ട്ടി ഇതു ലംഘിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത സംസ്ഥാന സമിതി അംഗത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.

അതേസമയം തെരഞ്ഞെടുപ്പു പടിവാതില്‍ക്കലെത്തി നില്‍ക്കെ ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്ന നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ശക്തമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പൊതുവേദിയില്‍ സജീവമായി നില്‍ക്കുന്നതിനുള്ള വേദികളില്‍ ഒന്നായാണ് ചാനല്‍ ചര്‍ച്ചകളെ കാണേണ്ടതെന്നും ഇത്തരം അവസരങ്ങള്‍ ഇല്ലാതാക്കുന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.

ശബരിമല പോലെ പൊതുസമൂഹം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയത്തില്‍ പാര്‍ട്ടിയുടെ ഭാഗം പറയാന്‍ ആളില്ലാതെ പോവുന്നത് ദോഷം ചെയ്യുമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ചാനല്‍ ചര്‍ച്ച ബഹിഷ്‌കരണം പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത് എന്നാണ് സൂചന.

Advertisment