കൊട്ടിയം: നാലഞ്ച് വർഷമായി ഒരു രൂപ പോലും ശമ്പളം ലഭിക്കാതെ കുട്ടികളെ പഠിപ്പിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെ പ്രതിനിധി ശ്രീകല ടീച്ചർ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
അധ്യാപകനായ ഭർത്താവിൻ്റെ ആകസ്മിക മരണം തീർത്ത ശൂന്യതയിൽപ്പെട്ട് രണ്ട് മക്കളുമായി ജീവിത ചുഴിയിൽപ്പെട്ടപ്പോൾ കൈത്താങ്ങായി ലഭിച്ചതാണ് ആശ്രിത നിയമനമായി കിട്ടിയ ഈ അധ്യാപന ജോലി.
എന്തു പ്രയോജനം. മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി കടബാധ്യതകൾ ഓരോന്നായി പേറുമ്പോഴും എന്നെങ്കിലും തൻ്റെ ശമ്പളം ശരിയാകുമെന്ന പ്രതീക്ഷയായിരുന്നു മനസ് നിറയെ.
ഉപജില്ലാ വിദ്യാഭ്യാസ ആഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ, സ്ഥലം എംഎൽഎ മുതൽ വിദ്യാഭ്യാസ മന്ത്രിയുടെ മുന്നിൽ വരെ, ഈ അധ്യാപിക കൈ നീട്ടി യാചിച്ചു. സഹായിക്കണം. ജീവിതമാണ്. ഇനിയും പിടിച്ചു നിൽക്കാൻ വയ്യ.
എല്ലാം ഉടൻ ശരിയാകുമെന്ന അധികാരിവർഗ്ഗത്തിൻ്റെ തേഞ്ഞൊട്ടിയ വാക്കുകൾ കേട്ട് മടങ്ങാനായിരുന്നു എന്നും വിധി. ഒടുവിൽ എല്ലാ പ്രതീക്ഷയും അസ്തമിച്ച് മാനസിക പ്രയാസങ്ങളിൽ സ്വയം നീറി, ഹൃദയം ഇല്ലാത്തവരുടെ ലോകത്തു നിന്നും, ഹൃദയം പൊട്ടി ശ്രീകല ടീച്ചർ യാത്രയായി.
വിശ്വസിക്കാനാകുന്നില്ല. എല്ലാ സുഖ സൗകര്യങ്ങളിലും ആറാടുന്ന അധികാര വർഗ്ഗത്തിനും അവൻ്റെ കുടുംബത്തിനും ശ്രീകല ടീച്ചറെ പോലുള്ളവരുടെ കണ്ണീരും വിഷമങ്ങളും എന്തെന്ന് ഒരു കാലത്തും മനസ്സിലാകില്ല.
ഇനിയെങ്കിലും സർക്കാർ കണ്ണു തുറക്കണം. ശ്രീകല ടീച്ചറിനെ പോലെ നൂറുകണക്കിന് അധ്യാപകർ ശമ്പളമില്ലാതെ എയ്ഡഡ് സ്കൂളുകളിൽ ജോലിചെയ്യുന്നുണ്ട്.
ഓരോ ഓണക്കാലത്തും തങ്ങളുടെ നിയമനാംഗീകാരം ലഭിക്കുമെന്നും ശമ്പളം ലഭിക്കും എന്നും കരുതി നൂറുകണക്കിന് അധ്യാപകർ വിദ്യാഭ്യാസ ഓഫീസുകളുടെയും സെക്രട്ടറിയേറ്റിലെ യും വിദ്യാഭ്യാസ സെക്രട്ടറി യുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ഓഫീസുകൾ കയറിയിറങ്ങി നടക്കുന്നു.
ഇനിയെങ്കിലും സർക്കാർ കണ്ണുതുറന്ന് ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയ്ഡഡ് സ്കൂൾ പാവപ്പെട്ട അധ്യാപകരുടെ നിയമന അംഗീകാരം എത്രയും വേഗം നൽകണമെന്ന് പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി സർക്കാരിനോടും, അധികാരികളോടും ആവശ്യപ്പെട്ടു .
ശ്രീകല ടീച്ചറിന്റെ നിര്യാണത്തിൽ പിജിടിഎ അനുശോചനം രേഖപ്പെടുത്തി സംസ്ഥാന പ്രസിഡണ്ട് കെജി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സാബു കുര്യൻ, സിബി ആൻറണി, സുധീർ ചന്ദ്രൻ, സൽ മോൻ സി കുര്യൻ , ഷഫീർ കെ എന്നിവർ പ്രസംഗിച്ചു.